X

എതിരില്ലാതെ സ്റ്റാലിന്‍ ഡി.എം.കെ അധ്യക്ഷന്‍; വൈകീട്ട് ചുമതലയേല്‍ക്കും

ചെന്നൈ: ഡി.എം.കെ അധ്യക്ഷനായി എം.കെ സ്റ്റാലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. ഇന്ന് വൈകുന്നേരത്തോടെ സ്റ്റാലിന്‍ അധ്യക്ഷ ചുമതലകള്‍ ഏറ്റെടുക്കും. പാര്‍ട്ടി സ്ഥാപകനും അരനൂറ്റാണ്ടോളം പ്രസിഡണ്ടുമായ മുന്‍ മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി
കരുണാനിധി അന്തരിച്ചതിനെ തുടര്‍ന്നാണ് മകനും ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റുമായ സ്റ്റാലിന്‍ ചുമതലയേല്‍ക്കുന്നത്.

രാവിലെ ഒന്‍പതിന് ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന ജനറല്‍ കൗണ്‍സിലിലാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഈ മാസം ഏഴിനാണ് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായിരുന്ന കരുണാനിധി അന്തരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സ്റ്റാലിന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയത്. സ്റ്റാലിന്‍ മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ദുരൈമുരുഗന്‍ ട്രഷറര്‍ സ്ഥാനത്തേക്കും നാമനിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം, കരുണാനിധിയുടെ മൂത്തമകന്‍ അഴകിരി സ്റ്റാലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഡി.എം.കെയിലേക്ക് തിരിച്ചെടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അഴകിരി പറഞ്ഞു. പാര്‍ട്ടില്‍ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ അഞ്ചിന് കരുണാനിധിയുടെ ശവകുടീരത്തില്‍ നിന്ന് സമാധാന റാലി സംഘടിപ്പിക്കുമെന്ന് അഴകിരി പറഞ്ഞു. അടുത്തമാസം അഞ്ചുവരെ കാത്തിരിക്കണമെന്നും തന്നെ പിന്തുണക്കുന്നവര്‍ക്കു വേണ്ടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 49 വര്‍ഷം ഡി.എം.കെ അധ്യക്ഷനായിരുന്നു എം കരുണാനിധി. അധ്യക്ഷ സ്ഥാനത്തെത്തുന്നതോടെ പാര്‍ട്ടിയുടെ രണ്ടാമത്തെ അധ്യക്ഷനാവും എം.കെ സ്റ്റാലിന്‍. പാര്‍ട്ടിയില്‍ ശകതമായ സ്വാധീനമുള്ള സ്റ്റാലിന്‍ എതിരില്ലാതെയാണ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

chandrika: