india

മഹാരാഷ്ട്രയില്‍ പോലീസ് സാന്നിധ്യത്തില്‍ ദര്‍ഗക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം

By webdesk18

March 28, 2025

മഹാരാഷ്ട്രയിലെ രാഹുരിയില്‍ ഹസ്രത്ത് അഹമ്മദ് ചിഷ്തി ദര്‍ഗക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ദര്‍ഗയില്‍ അതിക്രമിച്ച് കയറിയ ജനം അവിടെയുള്ള പച്ചക്കൊടി നീക്കം ചെയ്ത് പകരം കാവിക്കൊടി സ്ഥാപിച്ചു. സംഭവസ്ഥലത്ത് പോലീസ് സാന്നിധ്യമുണ്ടായിരുന്നതായും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണം ഉണ്ട്. ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അക്രമികള്‍ നശിപ്പിച്ചെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ആക്രമണം.

മുസ്ലികളും ഹിന്ദുക്കളും ഒരുപോലെ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുന്നതാണ് രാഹുരി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദര്‍ഗ. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ ദര്‍ഗ ഒരു ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും, അത് പുനഃസ്ഥാപിക്കണം എന്നുമുള്ള വാദങ്ങള്‍ ഹിന്ദുത്വ വാദികള്‍ പറഞ്ഞിരുന്നു. പ്രദേശത്തെ സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടായതെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

മാര്‍ച്ച് 27 ന് ദര്‍ഗയുടെ പരിസരത്ത് ഹിന്ദുത്വ സംഘടനകള്‍ മഹാ ആരതി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാഹുരി താലൂക്കിലെ സകല്‍ ഹിന്ദു സമാജിന്റെ ബാനറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ നോട്ടീസില്‍ ദര്‍ഗയെ ശ്രീ ബുവാസിന്ധ് ദേവ് മഹാരാജ് ക്ഷേത്രം എന്നാണ് പരാമര്‍ശിച്ചിക്കുന്നത്. ഇതും പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.