X
    Categories: CultureNewsViews

പി.എം.സി ബാങ്ക് തകര്‍ച്ചയില്‍ നിക്ഷേപം മുഴുവന്‍ പോയി; ചാനലുകള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മോദി ഭക്തനായ യുവാവ്

ന്യൂഡല്‍ഹി: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ (പി.എം.സി) പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് മരവിപ്പിച്ചതിനെ തുടര്‍ന്ന് നിക്ഷേപിച്ച പണം മുഴുവന്‍ നഷ്ടമായ മോദി ഭക്തനായ യുവാവിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. താന്‍ മോദിയുടെ വലിയ അനുയായി ആയിരുന്നുവെന്ന് പരിയചപ്പെടുത്തുന്ന യുവാവ് ഒരു ചാനല്‍ റിപ്പോര്‍ട്ടറുമായി സംസാരിക്കുന്നതിന്റെ ദൃശ്യമാണ് പ്രചരിക്കുന്നത്. പി.എം.സിയില്‍ നിക്ഷേപമുണ്ടായിരുന്നവര്‍ ഡല്‍ഹിയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തിനു പുറത്ത് നടത്തിയ ധര്‍ണക്കിടെയാണ് യുവാവ് ന്യൂസ് സെവന്‍ എന്ന ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞത്.

വാടക വീട്ടില്‍ താമസിക്കുന്ന ഞാന്‍ ഉള്ളതെല്ലാം സ്വരുക്കൂട്ടിയാണ് ബാങ്കില്‍ നിക്ഷേപിച്ചത്. മോദി ജീ അങ്ങെന്തിനാണ് പാവങ്ങളോട് വീണ്ടും വീണ്ടും യുദ്ധം ചെയ്യുന്നത്. ഞാന്‍ എത്രവലിയ മോദി ആരാധകന്‍ ആയിരുന്നുവെന്ന് ആരോട് ചോദിച്ചാലും അറിയാം. പക്ഷേ ഞാനിന്ന് കരയുകയാണ്. അന്ധഭക്തന്മാരോട് എനിക്ക് പറയാനുള്ളത് ഒരു ദിവസം നിങ്ങള്‍ നശിച്ചു പോകും, നിങ്ങള്‍ മരിച്ചു പോകും എന്നാണ്-യുവാവ് വീഡിയോയില്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നാണ് റിസര്‍വ് ബാങ്കിന്റെ നടപടി നേരിടുന്ന പി.എം.സി ബാങ്ക്. 1754 സഹകരണ വായ്പാ സൊസൈറ്റികളുടെയും 216 അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും 15,000 സഹകരണ ഹൗസിംഗ് സൊസൈറ്റികളുടെയും അക്കൗണ്ടുകള്‍ ഈ ബാങ്കിലുണ്ട്. ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും അത് ചെറിയ ശതമാനം നിക്ഷേപകര്‍ക്കു മാത്രമേ ആശ്വാസം പകരുകയുള്ളൂ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: