X

നീതി ചോദിക്കുന്നവരുടെ നെറ്റിയില്‍ തീവ്രവാദമൊട്ടിക്കുന്നത് മോദിസമാണ്, പിണറായിക്ക് ചേരുന്നത് ഏത് പട്ടമാണെന്ന് ജനങ്ങള്‍ക്ക് നന്നായറിയാം : നജീബ് കാന്തപുരം

മുസ്‌ലിം സമുദായത്തെ നിശബ്ദമാക്കാമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കേണ്ടെത്തില്ലെന്ന് നജീബ് കാന്തപുരം എംഎല്‍എ. ലീഗിന് നേരെ വിരല്‍ചൂണ്ടി മുസ്‌ലിം സമുദായത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയോട് നജീബ് കാന്തപുരം പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ആഗ്രഹം നടക്കില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രിക്ക് മുസ്‌ലിം സമുദായത്തെ പറ്റിയും മുസ്‌ലിം ലീഗ് പാര്‍ട്ടിയെ പറ്റിയും ഒരു ചുക്കുമറിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഹുമാന്യനായ മുഖ്യമന്ത്രീ, താങ്കള്‍ മുസ്‌ലിം ലീഗിനെതിരെ നടത്തുന്ന ഓരോ വിമര്‍ശനവും ഞങ്ങള്‍ പൂമാലകളായി സ്വീകരിക്കുന്നു. നിങ്ങള്‍ എണ്ണിത്തരുന്നത് വാങ്ങിക്കഴിച്ച് നിങ്ങളുടെ ചിറകിനടിയില്‍ ഒരു സമുദായം നില്‍ക്കണമെന്ന ധിക്കാരപരമായ നിലപാട് ആരു പരിഗണിക്കാന്‍…..

സ്വന്തം അസ്തിത്വവും ആത്മാഭിമാനവും അതിലേറെ അവകാശ ബോധവുമുള്ള ഒരു ജനതയാണ് കേരളത്തിലെ മുസ്‌ലിംകള്‍. ഞങ്ങള്‍ നീതിയാണ് ആവശ്യപ്പെട്ടത്. താങ്കള്‍ ഇരട്ട നീതിയാണ് നടപ്പാക്കിയത്. ഭരണഘടനക്കും നിയമ സംവിധാനങ്ങള്‍ക്കും എതിരെയാണ് നിങ്ങള്‍ നിയമമുണ്ടാക്കിയത്. അത് തെറ്റാണെന്നും തിരുത്തണമെന്നുമാണ് ഞങ്ങള്‍ നിരന്തരം ആവശ്യപ്പെടുന്നത്. മുസ്‌ലിം ലീഗിനെ തകര്‍ക്കാന്‍ എന്നും മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച താങ്കള്‍ സമുദായത്തിനകത്തെ ഏതെല്ലാം കക്ഷികള്‍ക്കൊപ്പമാണ് കിടക്കപ്പായ പങ്കിട്ടതെന്ന് മറക്കരുത്. ലീഗ് അന്നുമിന്നും ഈ നാടിനെ ഒന്നിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ.

നിങ്ങള്‍ ലീഗിനു നേരെ വിരല്‍ ചൂണ്ടി മുസ്‌ലിം സമുദായത്തെ നിശബ്ദമാക്കാമെന്നാണ് വ്യാമോഹിക്കുന്നത്. അത് നടപ്പില്ല മുഖ്യമന്ത്രീ… അങ്ങേക്ക് ഈ സമുദായത്തെക്കുറിച്ചും മുസ്‌ലിം ലീഗ് പാര്‍ട്ടിയെക്കുറിച്ചും ഒരു ചുക്കും മനസ്സിലായിട്ടില്ലെന്ന് മാത്രമെ പറയാനുള്ളൂ. നീതി ചോദിക്കുന്നവരുടെ നെറ്റിയില്‍ തീവ്രവാദമൊട്ടിക്കുന്നത് മോദിസമാണ്. താങ്കള്‍ക്കിപ്പോള്‍ ചേരുന്നത് ഏത് പട്ടമാണെന്ന് ജനങ്ങള്‍ക്ക് നന്നായറിയാം….

web desk 3: