X

‘അനീതിയുടെയും അഴിമതിയുടെയും നുണകളുടെയും ശക്തിയാണ് മോദി’: രാഹുൽ ഗാന്ധി

‘ശക്തി’ പരാമർശത്തെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. താൻ പറയുന്നത് ആഴത്തിലുള്ള സത്യമാണെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് തന്റെ വാക്കുകൾ വളച്ചൊടിക്കുന്നത്. തൻ്റെ വാക്കുകൾ മോദിക്ക് ഇഷ്ടമല്ല. അനീതിയുടെയും കള്ളപ്രചാരണങ്ങളുടെയും അഴിമതിയുടെയും ശക്തിയെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും രാഹുൽ ഗാന്ധി.

“എൻ്റെ വാക്കുകൾ മോദിക്ക് ഇഷ്ടമല്ല. ആഴത്തിലുള്ള സത്യങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നതെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് എൻ്റെ വാക്കുകളുടെ അർത്ഥം വളച്ചൊടിക്കാൻ മോദി ശ്രമിക്കുന്നത്. ഞാൻ സൂചിപ്പിച്ച ശക്തി, നമ്മൾ പോരാടുന്ന ശക്തി, ആ ശക്തിയുടെ മുഖംമൂടിയാണ് മോദി. ഇന്ന്, ഇന്ത്യയുടെ ശബ്ദം, സിബിഐ, ഐടി, ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ, വ്യവസായ ലോകം, ഭരണഘടനാ ഘടന എന്നിവയെ പിടിച്ചടക്കിയ ഒരു ശക്തിയാണ് അദ്ദേഹം”-രാഹുൽ പറഞ്ഞു.

“ഇതേ ശക്തിക്കായി, നരേന്ദ്ര മോദി ഇന്ത്യൻ ബാങ്കുകളിൽ നിന്നുള്ള ആയിരക്കണക്കിന് കോടി വായ്പകൾ എഴുതിത്തള്ളുമ്പോൾ, ആയിരം രൂപയുടെ കടം വീട്ടാനാകാതെ ഇന്ത്യൻ കർഷകൻ ആത്മഹത്യ ചെയ്യുന്നു. ഇതേ ശക്തി ഇന്ത്യൻ തുറമുഖങ്ങൾക്കും വിമാനത്താവളങ്ങൾക്കും നൽകുമ്പോൾ, ഇന്ത്യൻ യുവാക്കൾക്ക് ലഭിക്കുന്നത് അവൻ്റെ ധൈര്യത്തെ തകർക്കുന്ന അഗ്നിവീർ സമ്മാനമാണ്. രാവും പകലും ഒരേ ശക്തിയെ സല്യൂട്ട് ചെയ്യുന്നതിനിടയിൽ രാജ്യത്തെ മാധ്യമങ്ങൾ സത്യത്തെ അടിച്ചമർത്തുന്നു”-രാഹുൽ ആരോപിച്ചു.

“അതേ ശക്തിയുടെ അടിമയായ നരേന്ദ്രമോദി രാജ്യത്തെ പാവപ്പെട്ടവരുടെ മേൽ ജിഎസ്ടി അടിച്ചേൽപ്പിക്കുകയും പണപ്പെരുപ്പം തടയുന്നതിന് പകരം രാജ്യത്തിൻ്റെ സമ്പത്ത് ലേലം ചെയ്യുകയും ചെയ്യുന്നു. ആ ശക്തിയെ ഞാൻ തിരിച്ചറിയുന്നു, മോദിയും ആ ശക്തിയെ തിരിച്ചറിയുന്നു. മോദി ഒരു തരത്തിലുള്ള മതശക്തിയല്ല. അനീതിയുടെയും അഴിമതിയുടെയും നുണകളുടെയും ശക്തിയാണ് മോദി. അതിനാൽ ഞാൻ അദ്ദേഹത്തിനെതിരെ ശബ്ദമുയർത്തുമ്പോഴെല്ലാം മോദി ജിയും അദ്ദേഹത്തിൻ്റെ നുണകളുടെ യന്ത്രവും രോഷാകുലരാകുന്നു”-രാഹുൽ കൂട്ടിച്ചേർത്തു.

webdesk14: