X

മൊഗാദിഷു സ്‌ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 276 ആയി

മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ശനിയാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 276 ആയി. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. സ്‌ഫോടനങ്ങളില്‍ മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. 2007ല്‍ രാജ്യത്ത് തീവ്രവാദം ശക്തമായശേഷം നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. വിദേശ മന്ത്രാലയമടക്കം നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ജനത്തിരക്കേറിയ മേഖലയിലെ സഫാരി ഹോട്ടലിനു മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ലോറി പൊട്ടിത്തെറിച്ചായിരുന്നു ആദ്യ ആക്രമണം. മൊഗാദിഷുവിലെ മെദീന ഡിസ്ട്രിക്ടിലായിരുന്നു രണ്ടു മണിക്കൂറിനുശേഷം രണ്ടാമത്തെ സ്‌ഫോടനം.

അല്‍ക്വയ്ദ ബന്ധമുള്ള അല്‍ ഷബാബ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അല്‍ഷബാബ് ഭീകര സംഘടന അറിയിച്ചിട്ടില്ല. അല്‍ഷബാബിനെതിരെ പുതിയ പ്രസിഡന്റ് നടത്തിയ സൈനിക നടപടികള്‍ സംഘടനയെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്ത് ചെറിയ തോതില്‍ അക്രമങ്ങള്‍ അല്‍ഷബാബ് നടത്തി വരികയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രസിഡന്റ് അബ്ദുള്ളാഹി ഫര്‍മാജോ പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരിതാശ്വാസത്തിനായി പണവും രക്തവും ദാനം ചെയ്യാന്‍ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

chandrika: