X

പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പ്രയാസപ്പെട്ട ജീവിത നിമിഷം ഏതാണെന്ന് മോഹന്‍ലാല്‍; മറുപടിയുമായി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നിയമസഭയില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സംസാരിക്കുന്നു. മലയാള മനോരമയുടെ ‘ഉമ്മന്‍ ചാണ്ടിയോട് ഒറ്റചോദ്യം’ എന്ന പരിപാടിയിലാണ് താരങ്ങള്‍ ഉമ്മന്‍ചാണ്ടിയുമായുള്ള സൗഹൃദത്തെയും അടുപ്പത്തെയും കുറിച്ച് സംസാരിച്ചത്. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പ്രയാസപ്പെട്ട ജീവിത നിമിഷം ഏതാണെന്ന് മോഹന്‍ലാല്‍ ഉമ്മന്‍ചാണ്ടിയോട് ചോദിച്ചു.

ഏതു പ്രതിസന്ധികളെയും ചിരിയോടെ നേരിടുന്ന ഉമ്മന്‍ചാണ്ടിയെന്ന നേതാവ്, തളര്‍ന്നുപോയ, കരകയറാന്‍ പ്രയാസപ്പെട്ട ജീവിത നിമിഷം ഏതാണ് എന്നായിരുന്നു മോഹന്‍ലാലിന് അറിയേണ്ടത്.

‘തെറ്റ് ചെയ്‌തെങ്കില്‍ ഒരു ദോഷവും സംഭവിക്കില്ല; തെറ്റ് ചെയ്താല്‍ അതിന്റെ ദോഷവും കിട്ടും. പ്രതിസന്ധി വരുമ്പോഴൊക്കെ ഇതോര്‍ക്കും. പ്രസംഗത്തില്‍ ഒരുവാചകം ശരിയായില്ലെന്ന് തോന്നിയാല്‍ അതുപോലും പിന്നീട് അലട്ടും. പക്ഷേ, ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് രൂക്ഷ വിമര്‍ശനം വന്നാലും വിഷമമില്ല. അത് പറഞ്ഞയാള്‍ക്കേ ബാാധകമാവൂ എന്ന് കരുതും’, മോഹന്‍ലാലിന്റെ ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി.

ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട് സഭയിലെത്തിയ നിയമസഭാ സാമാജികനായ ഉമ്മന്‍ ചാണ്ടിയുടെ അമ്പതാം വാര്‍ഷികത്തില്‍ അദ്ദേഹവുമായുള്ള രാഷ്ട്രീയാഭിപ്രായങ്ങള്‍ക്കപ്പുറം ഒരു സ്‌നേഹബന്ധവും സൗഹൃദവും ഉമ്മന്‍ചാണ്ടിയുമായി ഉണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. ‘കേരളം കണ്ടു നിന്ന വളര്‍ച്ചയാണ് ഉമ്മന്‍ ചാണ്ടിയുടേത്. ഞാന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഉമ്മന്‍ ചാണ്ടി നിയമസഭയിലുണ്ട്. ഉമ്മന്‍ ചാണ്ടിയെന്ന ഭരണാധികാരിയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി എന്ന സുഹൃത്തിനെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു.’ മമ്മൂട്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ സാധാരണത്വം തനിക്ക് ഇഷ്ടമാണെന്നും എത്ര തിരക്കുണ്ടെങ്കിലും തിരിച്ചുവിളിക്കാന്‍ സമയം കണ്ടെത്തുന്ന അദ്ദേഹത്തിന്റെ രീതിയോട് തനിക്ക് ബഹുമാനമുണ്ടെന്നും പറഞ്ഞ മമ്മൂട്ടി ഉമ്മന്‍ചാണ്ടിയുമായി തനിക്കുള്ള ഏക വിയോജിപ്പിനെ കുറിച്ചും സംസാരിച്ചു. സ്വന്തം ആരോഗ്യം നോക്കാതെയുള്ള അദ്ദേഹത്തിന്റെ രീതികളോടാണ് തനിക്ക് വിയോജിപ്പുള്ളതെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.

chandrika: