X

Movie Review: സൗദി വെള്ളക്ക- യഥാര്‍ത്ഥ 99.9% ‘GOLD’

റാഷിദ് പറശ്ശേരി

അടുത്തടുത്ത ദിവസങ്ങളില്‍ ഇറങ്ങിയ രണ്ട് സിനിമകള്‍ – ഗോള്‍ഡും സൗദി വെള്ളക്കയും. ആദ്യത്തേത് ഇറങ്ങുന്നതിനു മുമ്പേ വാര്‍ത്തകളിലും പ്രേഷകരുടെ പ്രതീക്ഷകളിലും സ്ഥാനം പിടിച്ചവന്‍. പ്രേമം എന്ന മികച്ച സിനിമ മലയാളിക്ക് സമ്മാനിക്കുക വഴി മലയാള സിനിമയില്‍ മുന്‍നിര ചര്‍ച്ചാകേന്ദ്രമായ അല്‍ഫോന്‍സ് പുത്രന്റെ ഏകദേശം 8 വര്‍ഷത്തിനു ശേഷമുള്ള പടം. പൃഥ്വിരാജ് നയന്‍താര അടക്കമുള്ള വമ്പിച്ച താരനിര. ഇറങ്ങുന്നതിന് മുന്‍പേ 50 കോടി ക്ലബ്ബില്‍ എന്ന വാര്‍ത്തകള്‍. ഈ കാരണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ഒന്നിലും പ്രേക്ഷകനെ രസിപ്പിക്കാന്‍ ഗോള്‍ഡിനു സാധിക്കുന്നില്ല എന്ന് തെന്നയാണ് വസ്തുത. ഒരു വണ്‍ ടൈം വാച്ച് സിനിമ എന്ന ഗണത്തില്‍ പോലും പലരും ഗോള്‍ഡിനെ കാണുന്നില്ല എന്നത് അല്‍ഫോന്‍സിന് അടുത്ത ചിത്രത്തിനു മുന്നോടിയായി നന്നായിട്ടുള്ളൊരു ഗൃഹപഠനത്തിനു വഴി കാണിക്കും എന്നതില്‍ സംശയമില്ല. അറുപതോളം കഥാപാത്രങ്ങള്‍ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത അവരെ കാര്യമായി ഒന്നും കാണിക്കാനില്ലാത്ത സിനിമ എന്ന് കൂടി ചേര്‍ത്തുവായികണം. എഡിറ്റിങ്ങിലെ പുതുമയും ബ്രില്ലിയന്‍സും തിരിച്ചറിയാനും അവലോകനം ചെയ്യാനും സാധാരണ മലയാളി പ്രമുഖ സിനിമേത്രി നിര്‍ദ്ദേശിക്കും പോലെ എഡിറ്റിംഗ് പഠിക്കാത്തതുകൊണ്ട് തിരിച്ചറിയാതെ പോയതായി നമുക്ക് അനുമാനിച്ചു സമാധാനിക്കാം.

മറുവശത്തു തരുണ്‍ മൂര്‍ത്തി എന്ന ഒരു സിനിമ മാത്രം സംവിധാനം ചെയ്തു മുന്‍പരിചയമുള്ള സംവിധായകന്‍ ഒരു പ്രതീക്ഷ തന്നെയാണ്. സിനിമ കഴിഞ്ഞിറങ്ങിയാലും നമ്മെ വിട്ടു പോവാത്ത സിനിമയും കഥാപാത്രങ്ങളും അത് തന്നെയാണ് ഹൈലൈറ്റ്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകന്റെ കണ്ണും കാതും മനസും പിടിച്ചിരുത്താന്‍ സംവിധായകനു കഴിഞ്ഞു. ഉമ്മയും മകനും തമ്മിലുള്ള ബന്ധം അതിന്റെ ആഴത്തില്‍ തൊട്ടറിയിക്കാന്‍ ദേവി വര്‍മയ്ക്കും സുജിത് ശങ്കറിനും സാധിച്ചു. സുജിത് തന്റെ ഭാഗം മികവുറ്റതാക്കി എന്ന് മാത്രമല്ല തന്റെ അഭിനയ ജീവിതത്തിലേക്കു ഒരു നാഴികകല്ലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വര്‍ഷങ്ങളോളം നീണ്ടു പോകുന്ന നമ്മുടെ കോടതിയിലെ കേസുകളെ സിനിമ എടുത്തുകാണിച്ചിട്ടുണ്ട്. നിരപരാധികളും അവശരും വയോധികരും എന്ന് വേണ്ട സകലരും ഗുണഭോക്താക്കളാവുന്ന ഈ ഒച്ചിഴച്ചിലിനെ സിനിമ ഒച്ചിലൂടെ തന്നെ കളിയാക്കുന്നുണ്ട്. സിനിമ അവസാനിക്കുന്ന സീനില്‍ ലുക്മാനോട് ബിനു പപ്പു പറയുന്നുണ്ട് ‘നീയല്ലേ പറഞ്ഞത് മനുഷ്യന്‍ ഇത്രയേ ഉള്ളു എന്ന്, എന്നാല്‍ മനുഷ്യന്‍ ഇത്രയൊക്കെ ഉണ്ട് ‘. സിനിമ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്നത് ഈ വരികളില്‍ ഒതുക്കാന്‍ തിരക്കഥയുടെ കൂടി ഉടമയായ തരുണിന് കഴിഞ്ഞിട്ടുണ്ട്. നമുക്ക് വേണ്ടത് ലോകസിനിമാചരിത്രത്തില്‍ പുതുമകളൊന്നുമില്ലാത്തതെന്ന് സ്വയം വിശേഷിക്കുന്ന പടങ്ങളാണോ അതോ നമ്മുടെ ചിന്തകള്‍ക്ക് പോസിറ്റീവ് ഭക്ഷണം നല്‍കുന്ന സൗദി വെള്ളക്കകളാണോ ചിന്തിക്കേണ്ടി ഇരിക്കുന്നു..

web desk 3: