വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വടകര ലോക്‌സഭയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സി.പി.എം വിമത നേതാവുമായ സി.ഒ.ടി നസീറിനെ
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയോടെ ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ വെച്ച് സന്ദര്‍ശനം നടത്തിയത്.
ആർഎംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ കൊല്ലാൻ നേതൃത്വം നൽകിയവർ തന്നെയാണ് സിഒടി നസീറിനെയും ആക്രമിച്ചതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സിഒടി നസീറിന് നേരെ നടന്നത് വധശ്രമം തന്നെയാണ്. അദ്ദേഹത്തെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ സിപിഎമ്മാണ്. നസീറിനെ വകവരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം വെട്ടേറ്റ സി.ഒ.ടി നസീര്‍ അപകട നില തരണം ചെയ്യുന്നതായി വിവരം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.
ഇരുചക്രവാഹത്തിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി. നസീര്‍. അക്രമികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും നസീര്‍ പൊലീസിന് മൊഴി നല്‍കി.
നോമ്പുതുറന്നതിനുശേഷം സുഹൃത്തുമൊന്നിച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ തലശേരി ടൗണിലെ കയ്യാത്ത് റോഡില്‍ വച്ചാണ് ആക്രമിക്കപെട്ടത്. തലയ്ക്കും കഴുത്തിലും വയറിലും ഗുരുതര പരുക്കേറ്റ നസീറിനെ കോഴിക്കോട്ട് വെച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. വിവിധ ബൂത്തുകളില്‍ റീപ്പോളിങ് നടക്കുന്നതിനിടെയുണ്ടായ അക്രമം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അക്രമത്തില്‍ വടകരയിലെ ഇടതു സ്ഥാനാര്‍ഥി പി. ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമത്തിനു പിന്നില്‍ സി.പി.എമ്മാണെന്നാരോപിച്ച് ആര്‍.എം.പിയും രംഗത്തെത്തി. പി. ജയരാജനും കണ്ണൂരിലെ സി.പി.എം നേതൃത്വവും അറിയാതെ ആക്രമണം നടക്കില്ലെന്ന് ആര്‍.എം.പിയും ആരോപിച്ചു. എന്നാല്‍ അക്രമത്തില്‍ പങ്കില്ലെന്നാണ് സി.പി.എം. നിലപാട്. തലശേരി മുന്‍ നഗസഭാ അംഗവും സി.പി.എം മുന്‍ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന സി.ഒ.ടി നസീര്‍ ആറുമാസത്തിലേറെയായി പാര്‍ട്ടിയുമായി അകല്‍ച്ചയാലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു വടകരയില്‍ സ്വതന്ത്രനായി മല്‍സരിച്ചത്.