X

താരപ്പകിട്ടില്‍ മുംബൈ നോര്‍ത്ത്

സക്കീര്‍ താമരശ്ശേരി

ഒരുകാലത്ത് ബോളിവുഡില്‍ പ്രഭ വിതറിയ ഗ്ലാമര്‍ താരം ഊര്‍മിള മാതോംഡ്കറെ എങ്ങനെ മറക്കും ?. രംഗീല, സത്യ, പ്യാര്‍ തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് എന്നിങ്ങനെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍. പ്രേക്ഷകരെ കോരിത്തരിപ്പിച്ച് അസാധാരണ മെയ്‌വഴക്കത്തോടെ ബോളിവുഡില്‍ ആടിപ്പാടിയ ഊര്‍മിള ഇന്ന് രാഷ്ട്രീയത്തിലും താരമാണ്. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. തികച്ചും അപ്രതീക്ഷിതമായ രംഗപ്രവേശം. എതിരാളികള്‍ക്കു ചങ്കിടിപ്പും അനുയായികളില്‍ ആവേശവും വിതറി ഊര്‍മിള കുതിപ്പ് തുടങ്ങിക്കഴിഞ്ഞു. നടിയെന്നതിലുപരി ജനകീയ നേതാവാകാനുള്ള കരുത്തും തലയെടുപ്പും തനിക്കുണ്ടെന്ന് ഇതിനകം തന്നെ തെളിയിച്ചു അവര്‍. ബി.ജെ.പിയുടെ സിറ്റിങ് സീറ്റില്‍ അട്ടിമറി തന്നെ ലക്ഷ്യം. നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 29ന് മുംബൈ നോര്‍ത്തും പോളിങ് ബൂത്തിലെത്തും.

അഭ്രപാളിയില്‍
രംഗീല എന്ന ഒറ്റ സിനിമ മതി ഊര്‍മിളയുട ഗ്രാഫ് അളക്കാന്‍. പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ പ്രിയ നായിക. താരത്തിന്റെ സിനിമകളും ഗാനരംഗങ്ങളും ഇന്നും യൂ ട്യൂബില്‍ ആസ്വദിക്കുന്നവരേറെ. 42-ാം വയസിലായിരുന്നു വിവാഹം. ഭര്‍ത്താവ് കശ്മീരി മോഡലും ബിസിനസുകാരനുമായ മൊഹ്‌സിന്‍ അക്തര്‍. തന്നെക്കാള്‍ 10 വയസ് കുറവാണ് ഭര്‍ത്താവിനെന്ന് ഈര്‍മിള അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മൊഹ്‌സിന് ആദ്യമായി നിര്‍മിക്കുന്ന മാധുരി എന്ന മറാഠി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിലായിരുന്നു അപ്രതീക്ഷിത നീക്കം. വിവാഹ ശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. 2014 ല്‍ അജോബ എന്ന മറാത്തി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 2018ല്‍ പുറത്തിറങ്ങിയ ബ്ലാക്ക്‌മെയില്‍ എന്ന സിനിമയില്‍ ഐറ്റം ഡാന്‍സിലും പ്രത്യക്ഷപ്പെട്ടിരുന്നു.

ഉരുക്കുകോട്ടയിലെ
വിള്ളല്‍
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു മുംബൈ നോര്‍ത്ത്. 1957ലും 1962ലും മലയാളിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വി.കെ. കൃഷ്ണമേനോന്‍ വിജയിച്ച തട്ടകം. 1980ല്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മലയാളി രവീന്ദ്ര വര്‍മയും ഇതേ മണ്ഡലത്തില്‍നിന്നു വിജയിച്ചു. മൊറാര്‍ജി ദേശായ് സര്‍ക്കാരില്‍ തൊഴില്‍പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന അദ്ദേഹം മാവേലിക്കര സ്വദേശിയാണ്. പിന്നീട് മണ്ഡലം പുനര്‍നിര്‍ണിയിച്ചു. ബോറിവ്‌ലി, മലാഡ് വെസ്റ്റ്, കാന്തിവ്‌ലി, ചാര്‍കോപ് എന്നീ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് നിലവില്‍ മുംബൈ നോര്‍ത്ത് മണ്ഡലം. 2004ല്‍ ഗോവിന്ദയും 2009ല്‍ സജ്ഞയ് നിരുപമും കോണ്‍ഗ്രസിനെ വിജയതീരത്തെത്തിച്ചു. 2014ല്‍ ബി.ജെ.പിയുടെ ഗോപാല്‍ ഷെട്ടി മണ്ഡലം പിടിച്ചെടുത്തത് നാലര ലക്ഷം വോട്ടിന്റെ വ്യത്യാസത്തില്‍. തോറ്റത് കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് സജ്ഞയ് നിരുപം.

പോരാളി
പ്രതികൂല സാഹചര്യങ്ങളേറെയുണ്ട്. എതിരാളിക്ക് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലം കോണ്‍ഗ്രസിനുവേണ്ടി തിരിച്ചുപിടിക്കണം. ഉത്തരവാദിത്തം ആത്മവിശ്വാസത്തോടെ ഏറ്റെടുത്തു ഈര്‍മിള. ഇച്ഛാശക്തിയോടെയും ദൃഢനിശ്ചയത്തോടെയും ജനങ്ങളിലേക്കിറങ്ങി. തിരക്കിട്ട പ്രചാരണവുമായി എല്ലായിടവും ഓടിയെത്തും. പാര്‍ട്ടിക്ക് സ്വാധീനം നഷ്ടപ്പെട്ട ഒരു മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ ആവേശത്തിലാവാന്‍ ഇനിയെന്തു വേണം. താരമായല്ല, ഒരു സാധാരണക്കാരിയായാണ് ജനങ്ങളിലേക്കിറങ്ങുന്നതെന്ന് ഊര്‍മിള അടിവരയിടുന്നു. മണ്ഡലത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ട്. ചേരികളുടെ വികസനം, കുടിവള്ള ദൗര്‍ലഭ്യം, സ്ത്രീകളുടെ ആരോഗ്യം, പൊതുശൗചാലയം തുടങ്ങി ഒരുപിടി നിര്‍ദേശങ്ങള്‍.

ഒളിയാക്രമണം
ഊര്‍മിളയുടെ താരപ്പകിട്ടില്‍ ഞെട്ടിയിരിക്കുകയാണ് ബി.ജെ.പി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് കോണ്‍ഗ്രസിനായിരുന്നു ചങ്കിടിപ്പെങ്കില്‍ ഇപ്പോള്‍ ബിജെപി ക്യാംപിലാണ് ആശങ്ക. പതിവ് കുതന്ത്രം തന്നെ അവര്‍ പ്രയോഗിച്ചു. വര്‍ഗീയതയും വ്യക്തിഹത്യയും. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഊര്‍മിള ഹിന്ദുമതത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി. പിന്നാലെ അധിക്ഷേപവും. സൗന്ദര്യമാണ് ഊര്‍മിളയെ രാഷ്ട്രീയത്തിലെത്തിച്ചതെന്ന് വരെ പരാമര്‍ശം. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടി തന്നെ ഇത് പലകുറി ആവര്‍ത്തിച്ചു. എന്നാല്‍ ഉരുളക്കുപ്പേരി പോലെ ഊര്‍മിളയുടെ മറുപടി. തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്. മഹത്തായ മതത്തിന് ചീത്തപ്പേരുണ്ടാക്കുംവിധം ജനങ്ങളെ വഴിതെറ്റിക്കുകയാണ് ബി.ജെ.പി. ഹിന്ദുമതം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമാധാനത്തിന്റെയും അക്രമരാഹിത്യത്തിന്റെയും മതമാണ്. അഞ്ചു വര്‍ഷത്തെ ഭരണത്തിനിടെ പലരെയും ഇരയാക്കിയതു പോലെ തന്നെയും വേട്ടയാടുകയാണ്. എന്നാല്‍ ഇതൊന്നും വിലപ്പോവില്ല- ഇരുത്തം വന്ന നേതാവിന്റെ പ്രതികരണം.

അവസാന അടവ്
ഊര്‍മിളയുടെ ജനപ്രീതിയില്‍ അരിശംപൂണ്ട് ശാരീരികമായി ആക്രമിക്കാനും നീക്കമുണ്ടായി. മുംബൈയിലെ ബോറിവാലിയില്‍ കഴിഞ്ഞദിവസം നടന്ന ഊര്‍മിളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി അലങ്കോലമാക്കാനായിരുന്നു നീക്കം. റാലിയിലേക്ക് ഇരച്ചുകയറിയ ബി.ജെ.പി മോദിക്ക് മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരെ അശ്ലീല പദപ്രയോഗവും കയ്യേറ്റവുമുണ്ടായി. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെയാണ് പരിപാടി നടന്നത്.

web desk 1: