X

ആസാമില്‍ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് നിയമ സഹായവുമായി മുസ്‌ലിം ലീഗ്; ലീഗല്‍ എയ്ഡ് ക്യാമ്പ് ആരംഭിച്ചു

ആസാമില്‍ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് നിയമ സഹായവും മറ്റും ലഭ്യമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ കീഴില്‍ ലീഗല്‍ എയ്ഡ് ക്യാമ്പ് ആരംഭിച്ചു. ഓഫീസ് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്ദീന്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ്, എം എസ് എഫ് ദേശീയ കമ്മിറ്റികളുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

എന്‍ആര്‍സി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട അസം ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്‌ലീം ലീഗ് നേതാക്കളുടെ സംഘം അസമിലെത്തിയിരുന്നു. പൗരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള നീക്കം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിക്കല്ല് തകര്‍ക്കും. പൗരത്വം നഷ്ടമാകുന്നവരുടെ മതം തിരിച്ചുള്ള ചര്‍ച്ചകളല്ല വേണ്ടത്. സ്വന്തം പൗരന്‍മാരെ അഭയാര്‍ത്ഥികളായി ചിത്രീകരിച്ച് ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് ആട്ടിത്തെളിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. മാനുഷികമായി വിഷയത്തെ സമീപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

അസമിലെ പൗരത്വ പ്രശ്‌നത്തെ ഒരു മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയില്‍ പരിഗണിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയണമെന്ന് ഗുവാഹത്തിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. അസമിലെ സന്നദ്ധ പ്രവര്‍ത്തകരുമായും ആക്റ്റിവിസ്റ്റുകളുമായും നേതാക്കള്‍ ഭാവി നടപടികള്‍ കൂടിയാലോചിച്ചു. ദീര്‍ഘകാലം സൈനിക സേവനം നടത്തി ഒടുവില്‍ പൗരത്വം തന്നെ നിക്ഷേധിക്കപ്പെട്ട മുന്‍ സൈനിക ഓഫീസര്‍ മുഹമ്മദ് സനാഉല്ലയെയും നേതാക്കള്‍ സന്ദര്‍ശിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ പ്രസിഡന്റ് പ്രൊഫ ഖാദര്‍ മൊയ്തീന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പിവി അബ്ദുല്‍വഹാബ് എം.പി, ഡോ എം.കെ മുനീര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

web desk 3: