X

മതപണ്ഢിതരെ കളളക്കേസെടുത്ത് വേട്ടയാടുമ്പോള്‍ കാഴ്ചക്കാരാവാന്‍ മുസ്ലീംലീഗിനാവില്ല;പി.എം.എ സലാം

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ അന്യായമായി കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.

സർക്കാറിനെതിരെ സംസാരിച്ചതിന്റെ പേരിൽ മതപണ്ഡിതരെ പോലും വേട്ടയാടുന്ന നടപടി അംഗീകരിക്കാനാവില്ല. തിരൂരങ്ങാടിയിലെ തെന്നലയിൽ വഖഫ് സംരക്ഷണ പൊതുയോഗത്തിൽ കോവിഡ് നിയമം ലംഘിച്ചു എന്ന് പറഞ്ഞാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ആയിരക്കണക്കിനാളുകളെ അണിനിരത്തി സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന സമ്മേളനങ്ങൾക്കോ പ്രകടനങ്ങൾക്കോ എതിരെ കേസെടുക്കാത്ത ആഭ്യന്തരവകുപ്പ് പോലീസ് അനുമതി വാങ്ങിയ ഒരു പരിപാടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിംലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്കെതിരായ കേസും ഇതേ പ്രതികാര നടപടിയുടെ ഭാഗമായിരുന്നു അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിയരിഞ്ഞ് പട്ടിക്കിട്ട് കൊടുക്കുമെന്ന് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയവർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് പ്രകടനം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടും മൗനം പാലിക്കുന്ന ആഭ്യന്തര വകുപ്പാണ് ഏതാനും പേർ ചേർന്ന് വഖഫ് സംരക്ഷണ പൊതുയോഗം സംഘടിപ്പിച്ചതിന് കേസെടുത്തിരിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെതിരെ സമാധാനപരമായി സമരം നടത്തിയ പൗരത്വ പ്രക്ഷോഭ കാലത്തും മതപണ്ഡിതർ ഉൾപ്പെടെയുള്ള നിരവധി പേർക്കെതിരെ കേസെടുത്തിരുന്നു. ഈ കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം ജലരേഖയായി അദ്ദേഹം കുറ്റപ്പെടുത്തി.

ആർ.എസ്.എസ്സിനെതിരെ ഫേസ്ബുക്കിൽ എഴുതുന്നവരെ പോലും സർക്കാർ വേട്ടയാടുകയാണ്. ആഭ്യന്തര വകുപ്പും ആർ.എസ്.എസ്സും തമ്മിലുള്ള ഈ സഖ്യമാണ് മതപണ്ഡിതർക്ക് നേരെയും വിരൽ ചൂണ്ടുന്നത്.
മതപണ്ഢിതരെ കളളക്കേസെടുത്ത് വേട്ടയാടുമ്പോള്‍ കാഴ്ചക്കാരാവാന്‍ മുസ്ലീംലീഗിനാവില്ല അദ്ദേഹം ഓർമിപ്പിച്ചു.



web desk 3: