X

ബന്ധുനിയമനം; മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്

 

കൊച്ചി: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി മുസ്ലിം യൂത്ത് ലീഗ്. യൂത്ത് ലീഗ് യുവജനയാത്രയുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് അനധികൃത നിയമനത്തില്‍ മന്ത്രിയുടെ വ്യക്തമായ പങ്ക് തുറന്നുകാട്ടിയും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടുകളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടത്.
ഡിസംബര്‍ നാലിന് നിയമസഭ സമ്മേളനത്തില്‍ കെ.മുരളീധരന്‍ എം.എല്‍.എയുടെ അടിയന്തിര പ്രമേയത്തിന് മറുപടിയായി ബന്ധുനിയമനത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഡിസംബര്‍ 11ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എക്ക് മന്ത്രി കെ.ടി ജലീല്‍ നല്‍കിയ മറുപടിയില്‍ പൊതുമേഖല സ്ഥാപനത്തിലെ ഉന്നത തല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതി ശുപാര്‍ശ ആവശ്യമാണെന്നും എന്നാല്‍ കെ.ടി അദീബിന്റെ നിയമനത്തില്‍ ഈ ചട്ടം പാലിച്ചില്ലെന്നുമാണ് പറയുന്നത്. ഒരേ വിഷയത്തില്‍ രണ്ടു ഉത്തരമാണ് മന്ത്രിയും മുഖ്യമന്ത്രിയും സഭയില്‍ പറഞ്ഞത്. ഒന്നുകില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്, അല്ലെങ്കില്‍ മന്ത്രി കള്ളം പറയുന്നുവെന്ന് വേണം മനസിലാക്കാന്‍. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെങ്കില്‍ അക്കാര്യം ഗൗരവതരമാണെന്ന് പി.കെ ഫിറോസ് പറഞ്ഞു.
ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ എം.ഡി നിയമനത്തിനുള്ള യോഗ്യതയില്‍ ഭേദഗതി വരുത്തിയ സര്‍ക്കുലര്‍ 2016 ആഗസ്ത് 29നാണ് കോഴിക്കോട്ടെ കോര്‍പറേഷന്‍ ഓഫീസില്‍ കിട്ടിയതെന്നാണ് വിവരാവകാശ പ്രകാരം കോര്‍പറേഷന്‍ ഓഫീസില്‍ നിന്ന് തന്നെ ലഭിച്ച മറുപടി. എന്നാല്‍ പുതുക്കിയ വിദ്യാഭ്യാസ യോഗ്യത ചേര്‍ത്താണ് 2016 ആഗസ്ത് 25ന് കോര്‍പറേഷന്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയത്. അനധികൃത നിയമനം നടന്നതിന്റെ പുതിയ തെളിവുകളാണിത്. സര്‍ക്കുലര്‍ ലഭിക്കുന്നതിന് നാലു ദിവസം മുമ്പേ പുതുക്കിയ വിദ്യാഭ്യാസ ചേര്‍ത്തുള്ള നോട്ടിഫിക്കേഷന്‍ ഇറങ്ങിയതെങ്ങനെയെന്ന് വകുപ്പും മന്ത്രിയും വ്യക്തമാക്കണം. നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ പ്രകാരം ന്യനപക്ഷ ക്ഷേമ വകുപ്പില്‍ നിന്ന് ചോദിച്ചപ്പോള്‍ നിയമസഭയില്‍ മറുപടി പറയുന്നതിന് രേഖകള്‍ കൊണ്ടുപോയെന്നായിരുന്നു മറുപടി. എന്നാല്‍ ഇക്കാര്യത്തില്‍ നിയമസഭയില്‍ മറുപടി നല്‍കിയില്ല. നിയമന രേഖകള്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് നടക്കുകയാണ്. നിലവിലെ നിയമം ഭേദഗതി ചെയ്ത് മന്ത്രിയെ രക്ഷപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം. നിയമ ഭേദഗതി ചെയ്യാനുള്ള നടപടിക്കെതിരെ പ്രശാന്ത്ഭൂഷണും വി.എസ് അച്യുതാനനന്ദന്‍ അടക്കമുള്ളവരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനെതിരെ യൂത്ത് ലീഗും സുപ്രീംകോടതിയില്‍ കക്ഷി ചേരും. ഇക്കാര്യത്തില്‍ പാര്‍ട്ടിയും യുഡിഎഫും വലിയ പിന്തുണ നല്‍കുന്നുണ്ട്. മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത്ലീഗ് നല്‍കിയ പരാതി ലഭിച്ചതായി വിജിലന്‍സ് അറിയിച്ചിട്ടുണ്ട്. സര്‍ക്കാരാണ് മന്ത്രിക്കെതിരെ അന്വേഷണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ അനുമതി നല്‍കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും നിയമ പോരാട്ടങ്ങളുമായി യൂത്ത്ലീഗ് മുന്നോട്ടുപോവുമെന്നും പി.കെ ഫിറോസ് പറഞ്ഞു. യൂത്ത്ലീഗ് സംസ്ഥാന ഭാരവാഹികളായ പി.എ അഹമ്മദ് കബീര്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, യൂത്ത് ലീഗ് എറണാകുളം ജില്ലാ പ്രഡിസന്റ് കെ.എ മുഹമ്മദ് ആസിഫ്, ജന.സെക്രട്ടറി അന്‍സാര്‍ മുണ്ടാട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

വനിത മതില്‍: യൂത്ത് ലീഗിന്റെ ഹര്‍ജി നാളെ പരിഗണിക്കും
കൊച്ചി: വനിത മതിലുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കുമെന്നും യൂത്ത്ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ യൂത്ത്ലീഗ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് രണ്ടു പ്രമുഖ മലയാള മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പ്രളയാനന്തരം ചെയ്ത കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പണമില്ലാത്തതിനാല്‍ പരസ്യം സാധ്യമല്ലെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ മറുപടി. അതേസമയം വനിത മതിലിനു വേണ്ടി ചെലവഴിക്കാന്‍ സര്‍ക്കാരിന് പണം പ്രശ്നമാവുന്നില്ല.സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഡിസംബര്‍ ഒന്നിന് ഇറക്കിയ സര്‍ക്കുലറില്‍ എല്ലാ വീടുകളിലും വനിതമതില്‍ ക്യാമ്പയിന്‍ നടത്തണമെന്നും അതിനായി ആവശ്യമുള്ള ഫണ്ട് ചെലവഴിക്കാമെന്നും ഫണ്ട് ധനകാര്യവകുപ്പ് നല്‍കണമെന്നും നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിയുടെ വാക്കിലും സര്‍ക്കുലറിലും വൈരുദ്ധ്യങ്ങളുണ്ട്. സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നില്ലെങ്കില്‍ വനിത മതിലിന് പണം എവിടെ നിന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നില്ലെന്ന വാദവും കളവാണ്. ഡിസംബര്‍ 11ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ റീജിയണല്‍ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ വനിതമതിലുമായി ബന്ധപ്പെട്ട് ചേരുന്ന യോഗത്തില്‍ എല്ലാ പ്രിന്‍സിപ്പള്‍മാരും നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. പ്രവാസി ചിട്ടി ഫണ്ടിന് ആകെ സമാഹരിച്ച തുക 3.1 കോടി രൂപയും ഇതിനായി പരസ്യ ഇനത്തില്‍ ചെലഴിച്ച തുക 5.1 കോടി രൂപയാണെന്നും ധനകാര്യ മന്ത്രി തന്നെ സഭയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പൊതുഖജനാവ് കൊള്ളയടിക്കാനും ധൂര്‍ത്തിനും മറ്റുമായി ഉപയോഗിക്കാനും സര്‍ക്കാര്‍ വകുപ്പുകള്‍ മത്സരിക്കുകയാണെന്ന് വെല്‍പ്പെട്ടതായും പി.കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു. ബിജെപി സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ജനദ്രോഹ ഭരണത്തിന്റെ വിലയിരുത്തലാണ് അഞ്ചു നിയമസഭ തെരഞ്ഞെടുപ്പ് ഫലമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ മതേതര മനസിന്റെ വലിയ വിജയമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

chandrika: