X
    Categories: keralaNews

നീറ്റ് മെഡിക്കൽ പ്രവേശനം, അംഗപരിമിതി ഉള്ള വിദ്യാർത്ഥികൾക്ക് താൽക്കാലിക പ്രവേശനം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്

അഖിലേന്ത്യ നീറ്റ് എഴുത്ത് പരീക്ഷയിൽ അംഗപരിമിത വിഭാഗത്തിൽ 83ആം റാങ്കും 1185 റാങ്കും നേടിയ മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് എം ബി ബി എസിന് താൽക്കാലിക പ്രവേശനം അനുവദിച്ചത്. മെഡിക്കൽ കൗൺസിൽ കമ്മിറ്റി നിയോഗിച്ച മെഡിക്കൽ ബോർഡ് ,എംബിബിഎസ് പ്രവേശനം നേടാൻ യോഗ്യതയില്ല എന്ന് കണ്ടെത്തിയ വിദ്യാർത്ഥികൾ അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖേന ഹൈക്കോടതിയെ സമീപിക്കുകയും, മെഡിക്കൽ ബോർഡിൻറെ തീരുമാനത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചെന്നൈ മദ്രാസ് മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡിൽ തുടർപരിശോധനക്ക് വിധേയമാവുകയും ചെയ്തു. എന്നാൽ മദ്രാസ് മെഡിക്കൽ ബോർഡ് ഹർജിക്കാർ എംബിബിഎസ് പ്രവേശനം നേടാൻ യോഗ്യരല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിറ്റ് പെറ്റീഷൻ സിംഗിൾ ബെഞ്ച് തള്ളുകയും ചെയ്തിരുന്നു.

തുടർന്ന് ഹരജിക്കാർ അപ്പീലിലൂടെ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സാർവത്രികവും, വിവേചന രഹിതവുമായ വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്നും, ഭിന്നശേഷിയുളളവരുടെ അവകാശ നിയമങ്ങൾ ഇത്തരം ആളുകളെ ഉൾക്കൊള്ളുന്നതിന് വേണ്ടിയാണെന്നും, മെഡിക്കൽ കരിക്കുലം ഭിന്നശേഷി സൗഹൃദം ആക്കേണ്ടത് അധികൃതരുടെ ചുമതലയാണെന്നും, ഭിന്നശേഷിക്കാർ ആയിരിക്കെ തന്നെ വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട മേഖലയിൽ പഠനം നടത്താൻ ഭൗതിക സൗകര്യമൊരുക്കാൻ അധികൃതർ തയ്യാറാവേണ്ടതുണ്ടെന്നും, ഭിന്നശേഷിക്കാരായി പോയതിന്റെ പേരിൽ പഠിക്കാനുള്ള അവകാശം വിദ്യാർത്ഥികൾക്ക് നിഷേധിക്കപ്പെടരുതെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പി എ മുഹമ്മദ് ഷാ വാദിച്ചു.

അംഗപരിമിത അവകാശ നിയമപ്രകാരം ഹരജിക്കാർ സംവരണത്തിന് യോഗ്യരാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിദ്യാർത്ഥികൾക്ക് എം ബി ബി എസ് ന് താൽക്കാലിക പ്രവേശനം നൽകാൻ ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചു.

Chandrika Web: