X

സഖ്യകാലം കഴിഞ്ഞു; കേരളത്തിലെ എന്‍.ഡി.എ മുന്നണിയില്‍ കൊഴിഞ്ഞുപോക്ക്

നസീര്‍ മണ്ണഞ്ചേരി

ആലപ്പുഴ: സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്ത് ഒപ്പം കൂട്ടിയ സാമുദായിക- രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ബിജെപി ബന്ധം അവസാനിപ്പിക്കുന്നു. ആദിവാസി നേതാവ് സി. കെ ജാനുവിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരളത്തിലെ എന്‍ഡിഎ സംവിധാനത്തിനെതിരെ പരസ്യമായി രംഗത്ത് എത്തിയത് ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കി.

തനിക്കും എസ്എന്‍ഡിപി യോഗത്തിനും എന്‍ഡിഎയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിജെപിക്കൊപ്പം ഇനിയും പ്രവര്‍ത്തിക്കണമോയെന്ന് ബിഡിജെഎസ് ആണ് തീരുമാനിക്കേണ്ടത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായുള്ള ചര്‍ച്ചക്ക് ശേഷം അന്തിമതീരുമാനം ഉണ്ടാകുമെന്നും വെള്ളപ്പാള്ളി വ്യക്തമാക്കുന്നു.

കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാലക്ക് ഗുരുദേവന്റെ പേര് നല്‍കാമെന്ന വാഗ്ദാനം പാലിക്കാന്‍ ബിജെപി നേതൃത്വം തയ്യാറികുന്നില്ലായെന്ന വിഷയമാണ് പുറത്ത് കടക്കാന്‍ വെള്ളാപ്പള്ളിയും ബിഡിജെഎസും ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ മകന്‍ തുഷാറിന് കേന്ദ്രമന്ത്രിസ്ഥാനം, പ്രധാന നേതാക്കള്‍ക്ക് ബോര്‍ഡ്-കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള അധികാര സ്ഥാനങ്ങളും നല്‍കാമെന്ന വാഗ്ദാനങ്ങള്‍ ബിജെപി പാലിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.

തെരഞ്ഞെടുപ്പ് കാലത്ത് സീറ്റുകള്‍ വീതംവെയ്ക്കാനും മത്സരിക്കാനും മാത്രമായി മുന്നണി സംവിധാനം എന്തിനെന്നാണ് വെള്ളാപ്പള്ളി ക്യാമ്പ് ഉയര്‍ത്തുന്ന ചോദ്യം. ബിജെപി നേതൃത്വം ചര്‍ച്ചകളില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ എസ്എന്‍ഡിപിക്ക് പരാതിയുണ്ട്. കേരളത്തില്‍ എന്‍ഡിഎഫ് മുന്നണി രൂപീകരിച്ചപ്പോള്‍ തുഷാറിന് കണ്‍വീനര്‍ സ്ഥാനം ലഭിച്ചത് മാത്രമാണ് ബിജെപിയില്‍ നിന്നും ലഭിച്ച ഏക സ്ഥാനം.

ആദിവാസി നേതാവ് സി. കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭയാണ് എന്‍ഡിഎ മുന്നണിയില്‍ നിന്നും പുറത്ത് കടക്കാന്‍ നില്‍ക്കുന്ന മറ്റൊരു പ്രധാന ഘടകകക്ഷി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎ മുന്നണിയില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബിജെപി തിരിച്ചടി നേരിടേണ്ടി വരുമെന്ന പ്രസ്താവനയുമായി സി. കെ ജാനുവും രംഗത്ത് എത്തിക്കഴിഞ്ഞു.

സുല്‍ത്താന്‍ ബത്തേരിയില്‍ ജാനുവിന് സീറ്റ് നല്‍കിയെങ്കിലും പിന്നീട് ബിജെപി നേതൃത്വം ഇവരെ അവഗണിക്കുകയാണ് ചെയ്തത്. ബിജെപിയുടെ നയപരിപാടികളും രാഷ്ട്രീയ സഭയുടെ നയങ്ങളും തികച്ചും വ്യത്യസ്തമാണെന്ന് ജാനു വ്യക്തമാക്കിയത് എന്‍ഡിഎ വിടാന്‍ ഒരുങ്ങുന്നതിന്റെ സൂചന കൂടിയായിരുന്നു.

സംസ്ഥാന ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഗ്രൂപ്പ് പ്രശ്‌നങ്ങളുമാണ് ഘടകക്ഷികളെ പരിഗണിക്കുന്നതിന് ബിജെപി നേതൃത്വത്തിനു മുന്നിലുള്ള പ്രധാന തടസ്സം. കേന്ദ്ര സര്‍ക്കാരിനു കീഴിലെ ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ഗ്രൂപ്പ് പോര് മൂലം ബിജെപിയിലെ പ്രമുഖ നേതാക്കളില്‍ പലര്‍ക്കും ഇനിയും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഘടകകക്ഷികള്‍ക്ക് അത് എങ്ങനെ നല്‍കുമെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്റെ നിര്‍ദ്ദേശ പ്രകാരം വെള്ളാപ്പള്ളിയേയും സി. കെ ജാനുവിനെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരു വിഭാഗം നേതാക്കള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മുന്നണി കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ സ്വാധീനിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമവും ബിജെപി നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

chandrika: