X

കാത്തിരിപ്പിന് നെഞ്ചിടിപ്പേറ്റി എക്‌സിറ്റ് പോളുകള്‍ അല്‍പസമയത്തിനകം

പതിനേഴാം ലോക്‌സഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് വൈകി 6 മണിയോട് കൂടി പൂര്‍ത്തിയാകുന്നതോടെ ഫലമറിയാനുള്ള കാത്തിരിപ്പിന് നെഞ്ചിടിപ്പേറും. മെയ് 23ന് നടക്കുന്ന വോട്ടെണ്ണലിന് ഇനി നാലു ദിവസത്തെ കാത്തിരിപ്പ് മാത്രമാണുള്ളത്.

അതേസമയം കാത്തിരിപ്പിന് തീപിടിപ്പിച്ച് ഇന്ന് വൈകീട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവരും. വൈകീട്ട് 6.30നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിടുന്നതിനുള്ള വിലക്ക് അവസാനിക്കുന്നത്. ഈ നിമിഷം തന്നെ വിവിധ പോസ്റ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നേക്കും. എന്‍ഡിടിവി തങ്ങള്‍ നടത്തിയ എക്‌സിറ്റ് പോള്‍ അവതരണം 5 മണിയോടെ ആരംഭിച്ചു കഴിഞ്ഞു. എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെയും സമഗ്ര വിവരണം ചന്ദ്രിക ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് വായിക്കാം.

വോട്ടെടുപ്പ് പൂര്‍ത്തിയായ മണ്ഡലങ്ങളിലെല്ലാം മുന്നണികള്‍ കൂട്ടിയും കുഴിച്ചും ജയ, പരാജയ സാധ്യതകള്‍ വിലയിരുത്തുന്ന തിരക്കിലാണ്. ഇതിനിടെ ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചോര്‍ന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത തൂക്കു സഭക്കാണ് ഇതില്‍ സാധ്യത കല്‍പ്പിക്കുന്നത്. അങ്ങനെയെങ്കില്‍ എസ്.പി, ബി.എസ്.പി, ടി.ഡി.പി, ടി.എം.സി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങി ഒരു ചേരിയിലുമല്ലാതെ നില്‍ക്കുന്ന പ്രാദേശി കകക്ഷികളുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് ഏതു വിധേനയും തടയുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷികള്‍ കരുനീക്കം സജീവമാക്കിയിട്ടുണ്ട്.

പതിനേഴാം ലോക്‌സഭയിലേക്കുള്ള അവസാനഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലായി 59 ലോക്‌സഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തിയത്. 918 സ്ഥാനാര്‍ത്ഥികളാണ് അവസന ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. 10.17 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. പഞ്ചാബിലും ഉത്തര്‍പ്രദേശിലും 13 വീതവും പശ്ചിമബംഗാളില്‍ ഒമ്പതും ബിഹാറിലും മധ്യപ്രദേശിലും എട്ടു വീതവും ഹിമാചല്‍പ്രദേശില്‍ നാലും ജാര്‍ഖണ്ഡില്‍ മൂന്നും ഛണ്ഡീഗഡില്‍ ഒന്നും മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന 59 സീറ്റുകളില്‍ 30 എണ്ണവും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണ്. എന്നാല്‍ ഇത്തവണ പഞ്ചാബിലും യു.പിയിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്ന വരാണസിയാണ് അവസാനഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലം.

ഇതോടെ ഒരുമാസവും എട്ടു ദിവസവും നീണ്ടുനിന്ന മാരത്തണ്‍ വോട്ടെടുപ്പാണ് പൂര്‍ത്തിയാവുന്നത്. മെയ് 23നാണ് മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍. വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും 23ന് നടക്കും.

chandrika: