X

ആറ് വിഷയങ്ങളില്‍ നെറ്റ്, രണ്ട് വിഷയങ്ങളില്‍ ജെ.ആര്‍.എഫ്; നാഷണല്‍ റെക്കോര്‍ഡിട്ട് മലയാളി യുവാവ്

കോഴിക്കോട്: വ്യത്യസ്തങ്ങളായ ആറ് വിഷയങ്ങളില്‍ നെറ്റ് യോഗ്യതയും, അതില്‍ തന്നെ രണ്ട് വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് അര്‍ഹതയും നേടി അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് മലപ്പുറം അരീക്കോട് സ്വദേശിയായ അനീസ് പൂവത്തി.

ഏറ്റവും കൂടുതല്‍ വിഷയങ്ങളില്‍ നെറ്റ് യോഗ്യത എന്ന റെക്കോര്‍ഡ് ഉണ്ടായിരുന്നത് കാണ്‍പൂര്‍ സ്വദേശിയായ അമിത് കുമാര്‍ നിരഞ്ജന്റെ പേരിലായിരുന്നു. ആറ് വിഷയങ്ങളിലാണ് നിരഞ്ജന്‍ നെറ്റ് യോഗ്യത നേടിയത്. ഈ റെക്കോര്‍ഡാണു മലയാളിയായ അനീസ് ഇപ്പൊള്‍ മറികടന്നിരിക്കുന്നത്.

ടൂറിസം, പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍, സൈക്കോളജി, കംപാരിറ്റിവ് സ്റ്റഡീസ് ഓഫ് റിലീജിയന്‍, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ നേരത്തെ നെറ്റ് യോഗ്യത ഉണ്ടായിരുന്ന അനീസ് ഇത്തവണത്തെ പരീക്ഷയില്‍ മാനേജ്മെന്റ്‌റ് വിഷയത്തിലും നെറ്റ് കരസ്ഥമാക്കിയിരിക്കുകയാണ്. ഇതില്‍ തന്നെ സൈക്കോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ അനീസിന് ജെ.ആര്‍.എഫ് യോഗ്യതയുണ്ട്.

മലപ്പുറം കുഴിമണ്ണ പഞ്ചായത്തില്‍ ക്‌ളാര്‍ക്കായിരുന്ന അനീസ് പഠനത്തോടും മത്സര പരീക്ഷകളോടുമുള്ള അഭിനിവേശം വര്‍ദ്ധിച്ചപ്പോള്‍, സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് നെറ്റ് പരിശീലന രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. വിവിധ വിഷയങ്ങളില്‍ നെറ്റ് യോഗ്യത നേടാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനോടൊപ്പം അനീസും വ്യത്യസ്ത വിഷയങ്ങള്‍ പഠിക്കാനും പരീക്ഷ എഴുതാനും ആരംഭിച്ചു. ഓരോ തവണയും വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ പഠിക്കുകയും നെറ്റ് എഴുതുകയും ചെയ്തപ്പോഴൊന്നും അനീസിന് നിരാശപ്പെടേണ്ടി വന്നില്ല.

ഇപ്പോള്‍ കോഴിക്കോട് കേന്ദ്രമായി ഐഫര്‍ എഡ്യൂക്കേഷന്‍ എന്ന പേരില്‍ നെറ്റ് കോച്ചിങ് സെന്റര്‍ നടത്തുകയാണ് അനീസ്. ഓരോ വര്‍ഷവും നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് നെറ്റ് യോഗ്യത നേടികൊടുക്കാനും ഇതുവഴി സാധിക്കുന്നു. അറിവിനോടും അറിവ് പകര്‍ന്ന് കൊടുക്കുന്നതിനോടുമുള്ള താല്‍പര്യമാണ് ഏത് പരീക്ഷയുടെയും വിജയരഹസ്യം എന്നാണ് അനീസിന്റെ പക്ഷം. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിഷയങ്ങളില്‍ നെറ്റ് നേടുകയും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യമെന്നും അനീസ് പറയുന്നു. അരീക്കോട് പൂക്കോട് ചോലയില്‍ പരേതനായ വീരാന്‍ മാഷിന്റെയും മൈമുനയുടെയും മകനാണ്.

യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നടത്തുന്ന അധ്യാപന യോഗ്യതാ പരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്. ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷയില്‍ ആറ് ശതമാനം പേര്‍ക്ക് മാത്രമാണ് യോഗ്യത ലഭിക്കുക. ജെ.ആര്‍.എഫ് യോഗ്യത ലഭിക്കുക ഒരു ശതമാനം പേര്‍ക്കും.

web desk 3: