X

യുഎസ്-ചൈന വ്യാപാര യുദ്ധം: ലോക സമ്പദ്‌വ്യവസ്ഥ താളംതെറ്റി;രൂപയുടെ മൂല്യം കുത്തനെ ഇടിയും

ന്യൂഡല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടും വ്യാപാരയുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി യുഎസും ചൈനയും. വ്യാപാരയുദ്ധം കടുത്തതോടെ ഇന്ത്യന്‍ രൂപയടക്കമുളള നാണയങ്ങളുടെയെല്ലാം മൂല്യം കുത്തനെ ഇടിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് താരീഫ് ഏര്‍പ്പെടുത്തിയ യുഎസ് നടപടി സ്വീകാര്യമല്ലെന്ന് ചൈനീസ് വ്യാപാര വകുപ്പ് വ്യക്തമാക്കി. ഇരുപതിനായിരം കോടി ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി നികുതി ഏര്‍പ്പെടുത്തുമെന്നുള്ള യുഎസിന്റെ പുതിയ പ്രഖ്യാപനമാണ് ചൈനയെ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിച്ചത്. യുഎസ് നടപടി ചൈനയെ മാത്രമല്ല, ആഗോള വ്യാപാര രംഗത്തെ മുഴുവന്‍ അസ്വസ്ഥമാക്കുന്നതാണെന്ന് വ്യാപാര വകുപ്പിന്റെ വക്താവ് പറഞ്ഞു. ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. യുഎസിന്റെ ഏകപക്ഷീയമായ നടപടിക്കെതിരെ ലോകവ്യാപാര സംഘടനയ്ക്ക് പരാതി നല്‍കുമെന്നും ചൈന വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഔദ്യോഗികമായി യുഎസ് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ചത്. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 34 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയാണ് യുഎസ് ഏര്‍പ്പെടുത്തിയത്. ഇതിനുളള മറുപടിയായി 34 ബില്യണ്‍ തന്നെ മൂല്യമുളള ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും ഏറ്റവും ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്തത് ഏകദേശം 550 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ്. ഇതേ തുകയ്ക്കുളള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് ഉറപ്പിച്ച് പറയുക കൂടി ചെയ്തതോടെ വ്യാപരയുദ്ധം എല്ലാ അതിര്‍ത്തികളും ലംഘിച്ച് മുന്നോട്ട് പോകുമെന്ന് ഉറപ്പായിരിക്കുകയാണ്. വ്യാപാരയുദ്ധം കടുത്തതോടെ ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യത്തില്‍ വലിയ തോതിലാണ് ഇടിവ് പ്രകടമാകുന്നത്. ആഗോള തലത്തിലെ സപ്ലൈ ചെയിനിനെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം അപകടത്തിലാക്കിയിട്ടുണ്ട്.

chandrika: