X
    Categories: CultureMoreNewsViews

കെ.ടി ജലീല്‍ ബന്ധുവിനെ നിയമിച്ചത് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ: പി.കെ ഫിറോസ്

കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ തന്റെ ബന്ധുവിനെ നിയമിച്ചത് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ. അദീബിന്റെ ബയോഡാറ്റയും മറ്റു രേഖകളും പരിശോധിച്ചത് കോര്‍പറേഷന്‍ എം.ഡിയും ചെയര്‍മാനുമാണ്. വിദഗ്ധസമിതിയാണ് രേഖകള്‍ പരിശോധിക്കേണ്ടത് എന്നാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്. ഇത് ലംഘിക്കപ്പെട്ടു. സഹീര്‍ കാലടി എന്ന അപേക്ഷകന്‍ എം.ബി.എക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാലാണ് യോഗ്യതയില്ലെന്ന് കോര്‍പറേഷന്‍ പറഞ്ഞത്. എന്നാല്‍ പി.ജി.ഡി.ബി.എയുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് അദീബിന് നിയമനം നല്‍കിയതെന്നും ഫിറോസ് ആരോപിച്ചു.

തന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ചതില്‍ ആരോപണം ഒഴിവാക്കാന്‍ മറ്റപേക്ഷകര്‍ക്കും മന്ത്രി ഇടപെട്ട് കോര്‍പറേഷനില്‍ നിയമനം നല്‍കിയതായും ഫിറോസ് പറഞ്ഞു. യോഗ്യത ഇല്ലെന്നു പറഞ്ഞ് ഒഴിവാക്കിയ രണ്ട് അപേക്ഷകരെ ഇതിനോടകം കോര്‍പറേഷന്റെ റിജ്യണല്‍ ഓഫീസുകളില്‍ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിയമിച്ചു. ആരോപണം മറികടക്കാന്‍ മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് നടത്തിയ നിയമനങ്ങളാണ് ഇവയെന്നും ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട്ടെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ മാനേജിങ് ഡയരക്ടറെ സന്ദര്‍ശിച്ച് രേഖകള്‍ പരിശോധിച്ച ശേഷമാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്. മോഹനന്‍ പി എന്ന അപേക്ഷകനെ തിരുവനന്തപുരത്തും അനസ് എന്നയാളെ കാസര്‍കോടും റീജ്യണല്‍ ഓഫീസുകളില്‍ ഡെപ്യൂട്ടി മാനേജര്‍മാരായി നിയമിച്ചു. ഇവരെ വിളിച്ചു വരുത്തി അഭിമുഖം നടത്തി ജോലി നല്‍കുകയായിരുന്നു എന്ന് എം.ഡി പറഞ്ഞതായി ഫിറോസ് വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: