X

വിഷമദ്യദുരന്തത്തില്‍ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍

ബീഹാറില്‍ കഴിഞ്ഞ ദിവസമുണ്ടായ വിഷമദ്യദുരന്തത്തില്‍ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍.2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബീഹാര്‍. വിഷമദ്യം കുടിച്ചാല്‍ മരിക്കും. അത് സ്വഭാവികമാണ്. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ എന്ന ചോദ്യത്തിനായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. നഷ്ടപരിഹാരം നല്‍കില്ലെന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായത്. സരണ്‍ ജില്ലയിലെ ഛപ്രയില്‍ കഴിഞ്ഞ ദിവസമുണ്ടായ വിഷ മദ്യദുരന്തത്തില്‍ കുറഞ്ഞത് 30 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മദ്യനിരോധനം നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബിജെ.പി നിയമസഭയിലും പുറത്തും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
ഇന്നലെ വിഷയം സഭയില്‍ ഉന്നയിച്ച ബി.ജെ.പി അംഗത്തിനു നേര്‍ക്കും നിതീഷ് കുമാര്‍ പൊട്ടിത്തെറിച്ചു. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇന്ന് അദ്ദേഹം കുറച്ചുകൂടി മയപ്പെട്ട ഭാഷയിലാണ് സംസാരിച്ചത്. ദുരന്തത്തില്‍ താന്‍ അപലപിക്കുന്നതായും സാമൂഹിക പൊതുബോധം ഉയര്‍ത്തുന്നതിന് വമ്പന്‍ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മഗാന്ധി അടക്കം മദ്യനിരോധനത്തെ അനുകൂലിച്ചിരുന്നു. ലോകമെമ്പാടുമുള്ള സര്‍വേ നോക്കിയാല്‍ നിരവധിയാളുകളാണ് മദ്യത്തിന്റെ ഉപഭോഗം മൂലം മരിക്കുന്നത്. മൂന്‍പും വിഷമദ്യം ഉപയോഗിച്ച് ആളുകള്‍ മരിച്ചിട്ടുണ്ട്.
ഇത് രാജ്യം മുഴുവനുമുണ്ട്. മദ്യ നിരോധനമില്ലായിരുന്നുവെങ്കിലും വിഷമദ്യ ദുരന്തം ഉണ്ടാകുമായിരുന്നു. മറ്റു പല സംസ്ഥാനങ്ങളിലും നിരവധി പേര്‍ വ്യാജമദ്യം ഉപയോഗിച്ച് മരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

്‌

web desk 3: