X

ഓണ്‍ലൈന്‍ വഴിയോ അല്ലെങ്കില്‍ രാത്രിയിലോ പറ്റുമോ?; ജലീലിനെ തള്ളി എന്‍ഐഎ

കൊച്ചി: നയതന്ത്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാവാന്‍ മന്ത്രി കെടി ജലീല്‍ എന്‍ഐഎയ്ക്കു മുന്നില്‍ നിബന്ധനകള്‍ വച്ചതായി സൂചന. ചോദ്യം ചെയ്യല്‍ ഓണ്‍ലൈന്‍ വഴിയാക്കണം, പകല്‍ ചോദ്യം ചെയ്യുന്ന് ഒഴിവാക്കണം എന്നീ ആവശ്യങ്ങള്‍ അന്വേഷണ സംഘം തള്ളിയതിനെത്തുടര്‍ന്നാണ് ഇന്നു രാവിലെ ജലീല്‍ എന്‍ഐഎ ഓഫിസില്‍ ഹാജരായത് എന്നാണ് അറിയുന്നത്.

എന്‍ഐഎ ചോദ്യം ചെയ്യുന്നത് വലിയ വാര്‍ത്തയാവാതിരിക്കാന്‍ ജലീല്‍ നീക്കം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യല്‍ ഓണ്‍ലൈന്‍ വഴിയാവാമോയെന്ന് ജലീല്‍ അന്വേഷണ സംഘത്തോട് ആരാഞ്ഞു. ഇതിനു കഴിയില്ലെങ്കില്‍ രാത്രിയില്‍ ഹാജരായാല്‍ മതിയോ എന്നും ചോദിച്ചതായാണ് സൂചനകള്‍. ഇതു രണ്ടും അംഗീകരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് രാവിലെ ആറു മണിയോടെ ജലീല്‍ കൊച്ചി എന്‍ഐഎ ഓഫിസില്‍ എത്തിയത്.

പുലര്‍ച്ചെ ആറ് മണിയോടെ മുന്‍ എംഎല്‍എ യൂസഫിന്റെ കാറിലാണ് ജലില്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. യുഎഇ കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്തതിന്റെ മറവില്‍ സ്വര്‍ണ കടത്ത് അല്ലെങ്കില്‍ ഹവാല ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെപശ്ചാത്തലത്തിലാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്.

മന്ത്രിയെ ചോദ്യം ചെയ്യുന്ന കൊച്ചിയിലെ എന്‍ഐഒ ഓഫീസിന് മുന്‍പില്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം.

യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് ഇഡിക്ക് മന്ത്രി നല്‍കിയ മൊഴി ഇന്നലെ എന്‍ഐഎ പരിശോധിച്ചു.

 

chandrika: