X

ബി.ജെ.പിയില്‍ ഭിന്നത; ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസും ഹാര്‍ദിക് പട്ടേലും

അഹമ്മദാബാദ്: ഗുജറാത്ത് ബിജെപിയില്‍ ഭിന്നത കൂടുതല്‍ രൂക്ഷമായിരിക്കെ മോദിയുടെ നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസും പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലും രംഗത്ത്. മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ ഉപമുഖ്യമന്ത്രിയായി പാര്‍ട്ടി നിശ്ചയിച്ച നിതിന്‍ പട്ടേല്‍ പരസ്യമായി രംഗത്തു വന്നതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലാക്കി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയത്. വകുപ്പു വിഭജനത്തെത്തുടര്‍ന്നുണ്ടായ അതൃപ്തിയില്‍ നിതിന്‍ പട്ടേലും പത്തു എംഎല്‍എമാരും രാജി സന്നദ്ധത അറിയിച്ചതായാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്.

മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനവകുപ്പും നഗരവികസന വകുപ്പും വേണമെന്ന പട്ടേലിന്റെ ആവശ്യം തള്ളിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം്. പ്രധാന വകുപ്പുകളില്‍ നിന്നും തന്നെ മാറ്റിയ രൂപാനിയുടെ നടപടിക്കെതിരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ രൂക്ഷമായാണ് പട്ടേല്‍ പ്രതികരിച്ചത്. ഇതിനു പിന്നാലെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പത്ത് എം.എല്‍.എമാര്‍ക്കൊപ്പം താനും രാജിവെക്കുമെന്ന് മുന്‍മന്ത്രിയും വഡോദര എം.എല്‍.എയുമായ രാജേന്ദ്ര ത്രിവേദിയും ഭീഷണി മുഴക്കിയിട്ടുണ്ട്. ആവശ്യപ്പെട്ട വകുപ്പുകള്‍ കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നറിയിച്ച് നിതിന്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്തയച്ചതായും വിവരമുണ്ട്.

ഇതോടെയാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ പാട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയിലേക്ക് സ്വാഗതം ചെയ്ത് ഹാര്‍ദിക് രംഗത്തെത്തിയത്. പാര്‍ട്ടിയുടെ ഉന്നമനത്തിനുവേണ്ടി ഏറെ അധ്വാനിച്ച വ്യക്തിയാണ് അദ്ദേഹം. നിതിന്‍ പട്ടേലിനെ ബിജെപി ബഹുമാനിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് പട്ടേല്‍ സംവരണ പ്രക്ഷോഭ സമിതിക്കൊപ്പം ചേരാമെന്ന് സംഘടനയുടെ ചിന്തന്‍ ശിബിരത്തില്‍ ഹാര്‍ദിക് വ്യക്തമാക്കി. നിതിന്‍ പട്ടേലിന് ഉചിതമായ സ്ഥാനം നല്‍കാനായി കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നും ഹാര്‍ദിക് പറഞ്ഞു.

അതേസമയം, ഗുജറാത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കുവുമായി കോണ്‍്ഗ്രസും രംഗത്തെത്തി. സംസ്ഥാനത്തെ പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഗുജറാ്ത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി തയാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

നിതില്‍ പട്ടേലിന്റെയും അദേഹത്തിന്റെ അനുയായികളുടെയും പിന്തുണയുണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയാറാണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത്‌സിങ് സോളങ്കി അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇതുവരെ പ്രതകരിച്ചിട്ടില്ല.
പട്ടേല്‍ സമുദായത്തോട് മുഖംതിരിക്കുന്ന ബിജെപി നേതൃത്വം മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് ശേഷം നിതിന്‍ പട്ടേലിനെ ലക്ഷ്യം വയ്ക്കുകയാണെന്നതും വിവാദത്തിന് ശക്തി പകരുന്നത്.

അതേസമയം നിതന്‍ പട്ടേലിന്റെ രാജി സന്നദത നിഷേധിച്ച് ബിജെപി മുതിര്‍ന്ന പട്ടേല്‍ നേതാവ് നരോത്തം പട്ടേല്‍ രംഗത്തെത്തി. നിതിന്‍ ഭായിപട്ടേല്‍ മുന്‍ ഉപമുഖ്യമന്ത്രിയും കഴിവുള്ള നേതാവുമാണ്. അയാള്‍ അത്തരത്തിലുള്ള ഒരു കാര്യം പറഞ്ഞിട്ടില്ലെന്നും ആഗ്രഹിച്ച വകുപ്പുകള്‍ ലഭിക്കാത്തതാണ് അദ്ദേഹത്തെ അസ്വസ്ഥരാക്കിയതെന്നും നരോത്തം, മാധ്യമങ്ങളോട് പറഞ്ഞു.

chandrika: