X

ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രാഈലുമായി നയതന്ത്രബന്ധമില്ല; നിലപാട് വ്യക്തമാക്കി സഊദി

ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രാഈലുമായി നയതന്ത്ര ബന്ധമില്ലെന്ന് സഊദി അറേബ്യ. ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.1967-ലെ അതിര്‍ത്തിപ്രകാരമുള്ള സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ഥ്യമാകണമെന്ന് സഊദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇസ്രാഈല്‍ ബന്ധത്തെക്കുറിച്ച് അമേരിക്കയുമായി നടത്തിയ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഊദി അറേബ്യയുടെ ശക്തമായ നിലപാട് അറിയിച്ചിരിക്കുകയാണ്. പലസ്തീന്‍ വിഷയത്തില്‍ സഊദി അറേബ്യയുടെ നിലപാട് എല്ലായ്‌പ്പോഴും ഉറച്ചതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സഹോദരങ്ങളായ ഫലസ്തീന്‍ ജനത അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കേണ്ടതിന്റെ ആവശ്യകത വളരെ അധികമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

അറബ്-ഇസ്രാഈല്‍ സമാധാനത്തിനായി യുഎസ് നടത്തുന്ന ശ്രമങ്ങളെ അംഗീകരിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച് 1967-ലെ അതിര്‍ത്തി പ്രകാരം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചില്ലെങ്കില്‍ ഇസ്രാഈലുമായി നയതന്ത്ര ബന്ധമില്ലെന്നും ഇസ്രാഈല്‍ സൈന്യത്തെ പിന്‍വലിച്ച് ഗാസ യുദ്ധം അവസാനിപ്പിക്കാനും സഊദി ആഹ്വാനം ചെയ്തിട്ടുണ്ട്.

ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം വേഗത്തിലാക്കാന്‍ യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളോട് സഊദി ആവശ്യപ്പെട്ടു. ഇസ്രാഈല്‍-ഹമാസ് ആക്രമണം ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് സഊദി അറേബ്യയും ഇസ്രാഈലും പരസ്പരം ബന്ധം സാധാരണ നിലയിലാക്കാനുള്ള ഒരുക്കത്തിലായിരുന്നു.

ഇതിനിടെയാണ് യുദ്ധത്തിന്റ വര്‍ധനവ്. ഗാസയില്‍ യുദ്ധം ആരംഭിച്ചതോടെ സഊദി കരാര്‍ താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. യുഎസുമായുള്ള പ്രതിരോധ ഉടമ്പടിക്ക് പകരമായി സഊദി അറേബ്യ ഇസ്രാഈലുമായി ഒരു കരാറിന് തയ്യാറെടുത്തിരുന്നു. ഇതും ഗാസയിലെ ഇസ്രാഈല്‍ ആക്രമണത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ഗാസയില്‍ ആക്രമണം ശക്തമാക്കിയതോടെ സൗദി അറേബ്യ ഇസ്രാഈലിന് അന്തിമ മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുദ്ധം നാലു മാസം പിന്നിടുമ്പോള്‍ തെക്കന്‍നഗരമായ ഖാന്‍ യൂനിസില്‍ യുദ്ധം രൂക്ഷമായിരിക്കുകയാണ്. ഒക്ടോബര്‍ 7നുശേഷം ഇതുവരെ 27,585 ഫലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്. 226 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടു. താല്‍ക്കാലിക വെടിനിര്‍ത്തലിന് യുഎസ് മുന്‍കയ്യെടുത്തു തയാറാക്കിയ കരാറിനോടു ഹമാസ് അനുകൂലപ്രതികരണം അറിയിച്ചിട്ടുണ്ട്.

കരാര്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഖത്തര്‍ പ്രധാനമന്ത്രി ജാസിം അല്‍ താനിയാണ് ഹമാസ് അനുകൂല പ്രതികരണം സ്വീകരിച്ചതായി അറിയിച്ചത്. നിലവില്‍ ഹമാസിന്റെ പ്രതികരണം അവലോകനം ചെയ്യുകയാണെന്നാണ് ഇസ്രാഈലും അമേരിക്കയും പ്രതികരിച്ചത്.

 

webdesk13: