X

സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍; 22 പ്രതികളെയും സി.ബി.ഐ കോടതി വെറുതെ വിട്ടു

മുംബൈ: ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെയും വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളായ 22 പൊലീസുകാരെയും കോടതി വെറുതെ വിട്ടത്. സിബിഐ പ്രത്യേക കോടതിയിലെ ജഡ്ജി എസ് ജെ ശര്‍മ്മയാണ് കേസില്‍ വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടെന്നും കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി. വീണ്ടും വാദം കേള്‍ക്കണമെന്ന സിബിഐയുടെ ആവശ്യവും കോടതി തള്ളി. തുളസീ റാം പ്രജാപതിയുടെ കൊലപാതകത്തിലെ ഗൂഡാലോചന തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.

സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് പൊലീസ് ഗാന്ധിനഗറിന് സമീപം വച്ച് 2005 നവംബറിലാണ് കൊലപ്പെടുത്തിയത്. പിന്നീട് ഇവരുടെ ഡ്രൈവര്‍ തുളസിറാം പ്രജാപതിയും കൊല്ലപ്പെട്ടിരുന്നു.

2014ല്‍ 38 പേര്‍ പ്രതിയായ കേസില്‍ അമിത് ഷായടക്കം 16 പേരെ കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 22 പ്രതികളുടെ വിധിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 210 സാക്ഷികളെ വിസ്തരിച്ച കേസില്‍ 92 പേര്‍ മൊഴിമാറ്റിയിരുന്നു. ആദ്യം ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ച കേസ് 2010 ലാണ് സിബിഐക്ക് കൈമാറിയത്. 2013 കേസിന്റെ വാദം ഗുജറാത്തില്‍ നിന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുംബൈയിലേക്ക് മാറ്റിയത്.

chandrika: