X

ജിഗ്നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അഹമ്മദാബാദ്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. രാജധാനി എക്‌സ്പ്രസ് തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് ഗുജറാത്തിലെ മെട്രോപോളിറ്റന്‍ കോടതി ജിഗ്‌നേഷ് മെവാനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള തിരക്കുകള്‍ മൂലമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതെ പോയതെന്ന് ജിഗ്നേഷിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മജിസ്‌ട്രേറ്റ് ആര്‍.എസ് ലാംഗ ഈ വാദം അംഗീകരിച്ചില്ല. മേവാനിയുള്‍പ്പെടെ 12പേര്‍ക്കെതിരേയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 11നാണ് കേസിന്നാസ്പദമായ സംഭവം. രാജധാനി എക്‌സ്പ്രസ് തടഞ്ഞ് സമരം നടത്തിയ ജിഗ്‌നേഷ് മെവാനിയെയും അനുയായികളേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജിഗ്‌നേഷ് അടക്കം 40 പേരാണ് ഈ കേസില്‍ വിചാരണ നേരിടുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147 വകുപ്പുകള്‍ പ്രകാരം നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് ജിഗ്‌നേഷിനും അനുയായികള്‍ക്കും മേല്‍ ചുമത്തിയിരിക്കുന്നത്. വിശദ വിവരങ്ങളടങ്ങിയ കുറ്റപത്രവും പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വാഡ്ഗന്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മേവാനി മത്സരിക്കുന്നത്.

chandrika: