X

നൂഹ് വര്‍ഗീയ സംഘര്‍ഷം: ഗോരക്ഷാസേനാ നേതാവ് മോനു മനേസര്‍ അറസ്റ്റില്‍

നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ഗോരക്ഷാസേനാ നേതാവും ബജ്‌റങ്ദള്‍ പ്രവര്‍ത്തകനുമായ മോനു മനേസര്‍ അറസ്റ്റില്‍. ഹരിയാന പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ജൂലൈയില്‍ നൂഹില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് നയിച്ച വി.എച്ച്.പി യാത്രയുടെ ഭാഗമായി പ്രകോപനം സൃഷ്ടിച്ചതിനാണു നടപടി.

രാജസ്ഥാന്‍ സ്വദേശികളായ നാസിര്‍, ജുനൈദ് എന്നീ യുവാക്കളെ ഹരിയാനയിലേക്കു തട്ടിക്കൊണ്ടുപോയി കത്തിച്ചുകൊന്ന കേസിലും പിടികിട്ടാപുള്ളിയാണ് മോനു മനേസര്‍. രാജസ്ഥാന്‍ പൊലീസ് ആണ് മനേസറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.

നൂഹ് സംഘര്‍ഷത്തിനു പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതായി ആരോപണമുണ്ടായിരുന്നു.

ഐ.ടി നിയമത്തിലെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് മനേസറിനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍നിന്ന് ഇന്നുതന്നെ ഇയാള്‍ക്കു ജാമ്യം ലഭിക്കാനിടയുണ്ട്. എന്നാല്‍, നാസിര്‍ജുനൈദ് ഇരട്ടക്കൊലയില്‍ ഇയാളെ വിട്ടുകിട്ടാന്‍ ഹരിയാന പൊലീസിനെ സമീപിച്ചിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന രാജസ്ഥാനിലെ ഭരത്പൂര്‍ എസ്.പി മൃദുല്‍ കച്ചാവ അറിയിച്ചു. ഹരിയാന പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ രാജസ്ഥാനിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറുമെന്നാണു വിവരം.

കഴിഞ്ഞ ഫെബ്രുവരി 15നാണ് ഭരത്പൂര്‍ സ്വദേശികളായ നാസിര്‍(25), ജുനൈദ്(35) എന്നിവരെ പശുക്കടത്ത് ആരോപിച്ച് മോനു മനേസറിന്‍രെ നേതൃത്വത്തില്‍ ബജ്‌റങ്ദള്‍, ഗോരക്ഷാ സംഘം ഹരിയാനയിലേക്കു തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം ഹരിയാനയിലെ ഭിവാനിക്കടുത്ത ലൊഹാറുവില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

ഒരു വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തിനുശേഷം മനേസര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പൊലീസിനു പിടികൊടുക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു. ഇതേസമയത്ത് സോഷ്യല്‍ മീഡിയയില്‍ സജീവവുമായിരുന്നു ഇയാള്‍.

ഇതിനിടെയാണ് ജൂലൈ 31ന് ഹരിയാനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹില്‍ വി.എച്ച്.പി ജലാഭിഷേക യാത്ര പ്രഖ്യാപിച്ചത്. യാത്രയില്‍ പങ്കെടുക്കുമെന്ന് സോഷ്യല്‍ മീഡിയ വഴി മോനു മനേസര്‍ പ്രഖ്യാപിച്ചു. ഇതു നാട്ടുകാര്‍ക്കിടയില്‍ പ്രകോപനത്തിനിടയാക്കി. യാത്രയ്ക്കിടയിലും ഇതിനുശേഷവും നൂഹിലും തൊട്ടടുത്തുള്ള ഗുരുഗ്രാമിലുമടക്കം വ്യാപകമായ അക്രമസംഭവങ്ങളിലേക്കു നയിച്ചതും ഇയാളുടെ പ്രകോപനമായിരുന്നു. വര്‍ഗീയസംഘര്‍ഷത്തില്‍ പള്ളി ഇമാം അടക്കം 6 പേര്‍ക്കു ജീവന്‍ നഷ്ടമാകുകയും ചെയ്തു.

webdesk13: