X
    Categories: MoreViews

ഓഖി ദുരന്തം : മരണസംഖ്യ ഉയരുന്നു, കാറ്റ് ഗുജറാത്ത് തീരത്തേക്ക്

 

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഉയരന്നു. ദുരന്തത്തില്‍ ഇന്നു അഞ്ചുപേര്‍ മരിച്ചത്  കണ്ടെത്തിയത്തോടെ മരണസംഖ്യ 12ആയി ഉയര്‍ന്നു. ശക്തമായ കാറ്റില്‍ കണ്ണൂരിലെ ആയിക്കര ഫിഷിങ് ഹാര്‍ബറില്‍ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു ഒരാളുടേയും കൊച്ചിയില്‍ വെള്ളക്കെട്ടില്‍ വീണ ഒരാളുടേയും കടലില്‍ നാവിക സേനയുടെ സഹായ മൂന്ന് മൃതദേഹങ്ങളുമാണ് ഇന്ന് കണ്ടെത്തിയത്. ആയിക്കര പവിത്ര(50)നാണ് കണ്ണൂരില്‍ പോസ്റ്റ് മറിഞ്ഞു മരിച്ചത്.കൊച്ചി ചെല്ലാനത്ത് വെള്ളക്കെട്ടില്‍ വീണ് റിക്‌സ(45)നുമാണ് മരിച്ചത്, അതേസമയം കടലില്‍ നിന്നു കണ്ടെത്തിയ മൃതദേഹം ആരുടേത് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം സര്‍ക്കാര്‍ കണക്കു പ്രകാരം ചുഴലിക്കാറ്റില്‍ 126 പേര്‍ ഇനിയും കടലില്‍ കുടുങ്ങി കിടക്കുന്നതായിട്ടാണ്. ഇവരില്‍ 120 പേര്‍ തിരുവന്തപുരത്തും നിന്നും അഞ്ചുപേര്‍ ആലപ്പുഴയില്‍ നിന്നും ഓരാള്‍ കാസര്‍കോട് നിന്നുമുള്ളതാണ്. തിരുവന്തപുരത്ത് നിന്നും കാണാതായ 120 പേര്‍ വിവിധ ഭാഗങ്ങളില്‍ നിന്നും കടലില്‍ പോയവരാണ്.

കേരളതീരത്തു നിന്നു ലക്ഷദ്വീപിലെ മിനിക്കോയ് ദ്വിപ് വഴി തിരിഞ്ഞ ഓഖി ചുഴലിക്കാറ്റ് നാളെ ഗുജറാത്ത് തീരത്തേക്കു കടക്കുമെന്നാണ് കലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. കേരള തീരത്തേക്കാള്‍ ശക്തി പ്രാപിച്ചാണ് ഓഖി ലക്ഷദ്വീപ് പരിസരത്തെത്തിയത്. അതേസമയം നാളെ ഗുജറാത്ത് തീരത്തെടുക്കുമ്പോഴും ശക്തി കുറഞ്ഞു ന്യൂനമര്‍ദം മാത്രമായി മാറുമെന്നാണ് വിലയിരുത്തല്‍.

ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാകും തുക നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാവും കൂടുതല്‍ തുക ലഭിക്കുക. ബോട്ടും ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കും. ചുഴലിക്കാറ്റില്‍ കുടുങ്ങിയ 400 പേരെ രക്ഷപെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാദൗത്യത്തിനിറങ്ങിയ നാവികസേവയുടേയും വ്യോമസേനകളുടെയും പ്രവര്‍ത്തനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

chandrika: