X

സ്‌ക്രീൻ ഷെയര്‍ ആപ്പ് വഴി ഓണ്‍ലൈൻ തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിക്ക് 2.32 ലക്ഷം നഷ്ടം

കണ്ണൂര്‍: ലോണ്‍ ക്ലോസ് ചെയ്യാനായി ബാങ്കിനെ ബന്ധപ്പെടാൻ ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയ നമ്പറില്‍ വിളിച്ച റിട്ട.ആര്‍മി ഉദ്യോഗസ്ഥന് പണം നഷ്ടമായി. ആര്‍മിയില്‍ നിന്നും റിട്ടയര്‍ ആയശേഷം തന്റെ പേരില്‍ രാജസ്ഥാൻ ജയ്‌സാല്‍മീറിലുള്ള ബാങ്കിന്റെ ലോണ്‍ തിരിച്ചടക്കാൻ ശ്രമിച്ച കതിരൂര്‍ സ്വദേശിക്കാണ് പല തവണകളിലായി 232535 രൂപ നഷ്ടമായത്.

ഗൂഗിളില്‍ നിന്ന് കിട്ടിയ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ബാങ്കിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റാണെന്ന് പരിചയപ്പെടുത്തിയാള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഒരു ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. അതിന് ശേഷം ആപ്ലിക്കേഷന് പെര്‍മിഷൻ നല്‍കിയതോടെ റിട്ട. ഉദ്യോഗസ്ഥന്റെ ഫോണ്‍ സ്‌ക്രീൻ ഷെയര്‍ ചെയ്യപ്പെടുകയും തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച്‌ എ.ടി.എം വഴി പണം തട്ടിയെടുക്കുകയുമായിരുന്നു. സ്‌ക്രീൻ ഷെയര്‍ ചെയ്യപ്പെട്ടതോടെ ബാങ്കിന്റെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞാണ് തട്ടിപ്പുകാര്‍ വിവരങ്ങള്‍ ശേഖരിച്ചത്. കതിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

▸ ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ വ്യക്തിവിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ലെന്നും ഇത്തരം ഫോണ്‍കോളുകള്‍, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകള്‍ എന്നിവ പൂര്‍ണമായും അവഗണിക്കണമെന്നും പൊലീസ് പറഞ്ഞു.

 സ്ക്രീൻ ഷെയര്‍ ആപ്പുകള്‍

▸ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള ഒരു എളുപ്പ വഴിയാണ് സ്‌ക്രീൻ ഷെയര്‍ ആപ്ലിക്കേഷനുകള്‍. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ നിര്‍ബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളും നിങ്ങള്‍ക്ക് അയച്ചുതരും. ബാങ്കുകളുടെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞും ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ പറഞ്ഞുമാണ് സ്‌ക്രീൻ ഷെയറിംഗിലൂടെ തട്ടിപ്പുകാര്‍ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്. സ്‌ക്രീൻ ഷെയറിംഗ് സാദ്ധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇൻസ്റ്റാള്‍ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്തും.

webdesk14: