X

ഓപ്പറേഷന്‍ ദോസ്ത്; തുര്‍ക്കിക്ക് പിന്നാലെ സിറിയക്കും ഇന്ത്യയുടെ സഹായ ഹസ്തം

ന്യൂഡല്‍ഹി: ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്ന തുര്‍ക്കിക്ക് സഹായം എത്തിച്ചതിന് പിന്നാലെ സിറിയയ്ക്കും ഇന്ത്യയുടെ കൈത്താങ്ങ്. അവശ്യ മരുന്നുകള്‍ അടക്കമുള്ള ആറ് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യ സിറിയയ്ക്ക് കൈമാറി. ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട സി 130 ജെ സൈിനിക വിമാനം ബുധനാഴ്ച രാവിലെ സഹായവുമായി സിറിയയിലിറങ്ങി.

തുര്‍ക്കിയില്‍ ഇതിനോടകം നാല് സൈനിക വിമാനങ്ങളില്‍ ഇന്ത്യ സഹായം എത്തിച്ചു. മൊബൈല്‍ ഹോസ്പിറ്റല്‍ സംവിധാനങ്ങള്‍ അടക്കമുള്ളവയുമായാണ് ഇന്ത്യയുടെ നാലാമത്തെ വിമാനം തുര്‍ക്കിയില്‍ എത്തിയത്. ഇതില്‍ ഇന്ത്യന്‍ സൈന്യത്തിലെ 54 മെഡിക്കല്‍ ടീം അംഗങ്ങളുമുണ്ട്.

തുര്‍ക്കിയിലേക്കും സിറിയയിലേക്കും സഹായം എത്തിക്കാനുള്ള ദൗത്യത്തിന് ഇന്ത്യ ‘ഓപ്പറേഷന്‍ ദോസ്ത്’ എന്ന് പേരിട്ടു. ദൗത്യത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കി.

ഇന്ത്യ നല്‍കുന്ന സഹായത്തിന് തുര്‍ക്കി കഴിഞ്ഞദിവസം നന്ദി അറിയിച്ചിരുന്നു. ഇന്ത്യയെ ‘ദോസ്ത്’ എന്നു വിശേഷിപ്പിച്ചാണ് തുര്‍ക്കി സ്ഥാനപതി ഫിറത്ത് സുനല്‍ നന്ദി അറിയിച്ചത്. അതേസമയം, തുര്‍ക്കിയിലും സിറിയയിലുമായി ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9,500 ആയി.

webdesk13: