X

പാക് ഷെല്ലാക്രമണം തുടരുന്നു; വെടിനിര്‍ത്തല്‍ ലംഘനം ഒരാഴ്ചക്കിടെ 60 തവണ

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖക്കു സമീപം പാക് വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പാകിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഷെല്‍വര്‍ഷം നടത്തിയത്. പാക് നീക്കത്തില്‍ തദ്ദേശവാസിയായ സ്ത്രീക്കു പരിക്കേറ്റു. ഇവരെ ആസ്പത്രിയിലേക്ക് മാറ്റിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ പുലര്‍ച്ചെ 1.30നായിരുന്നു പാക് മോര്‍ട്ടാര്‍ ഷെല്‍ ആക്രമണമെന്ന് സൈന്യം വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പൂഞ്ച്, രജൗരി ജില്ലകളുടെ മറ്റു ചില ഭാഗങ്ങളിലും നൗഷേരയിലും പാക് ഷെല്ലാക്രമണമുണ്ടായി. പൂഞ്ച് ജില്ലയിലെ മനാകോട്ട് മേഖലയിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ പ്രദേശവാസിയായ നസീം അക്തറിനാണ് പരിക്കേറ്റതെന്ന് സുരക്ഷാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സിവിലിയന്‍ കേന്ദ്രങ്ങള്‍ ഉന്നം വെച്ചാണ് പാക് ആക്രമണം തുടരുന്നതെന്നും സൈന്യം വ്യക്തമാക്കി. വ്യാഴാഴ്ച പൂഞ്ച് ജില്ലയിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ സിവിലിയന്‍ വനിത കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെയും ആക്രമണമുണ്ടായത്.

ഒരാഴ്ചക്കിടെ 60 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇന്ത്യന്‍ സൈന്യം ആരോപിച്ചു. 70ലധികം സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും സൈന്യം വ്യക്തമാക്കി. അതേസമയം അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമായ പശ്ചാത്തലത്തില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തല്‍ക്കാലത്തേക്ക് അടച്ചിട്ടു. നിയന്ത്രണ രേഖയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അനിശ്ചിതകാല അവധി നല്‍കിയത്. ഇവിടങ്ങളില്‍ പാക് ആക്രമണം ഭയന്ന് ഗ്രാമീണര്‍ വ്യാപകമായി കുടിയൊഴിഞ്ഞുപോകുന്നുമുണ്ട്. അതിര്‍ത്തി സംഘര്‍ഷം മൂര്‍ച്ചിച്ച പശ്ചാത്തലത്തില്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ്, വൈറ്റ് നൈറ്റ് കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ പരംജീത് സിങ് എന്നിവര്‍ രജൗരി സെക്ടറിലെ സൈനിക പോസ്റ്റുകളില്‍ സന്ദര്‍ശനം നടത്തി. പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാനുള്ള ഒരുക്കങ്ങള്‍ ഇരുവരും വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്.

chandrika: