X

ബിൽക്കീസ് ബാനു കേസിലെ പ്രതിക്ക് പരോൾ

ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോള്‍ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. മാര്‍ച്ച് അഞ്ചിന് നടക്കുന്ന അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രമേശ് ചന്ദാനയ്ക്കാണ് കോടതി 10 ദിവസത്തെ പരോള്‍ അനുവദിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചന്ദാന പരോളിനായി അപേക്ഷ നല്‍കിയത്.

സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് ജനുവരി 21നാണ് പ്രതികള്‍ ജയിലില്‍ കീഴടങ്ങിയത്. ഇതിന് ശേഷം രണ്ടാം തവണയാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നത്. ഫെബ്രുവരി 7 മുതല്‍ 11വരെ പ്രദീപ് മോധിയ എന്ന പ്രതിക്കാണ് നേരത്തെ കോടതി പരോള്‍ അനുവദിച്ചിരുന്നത്. ഭാര്യാ പിതാവിന്റെ അന്ത്യചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു പരോള്‍.

5000 രൂപയുടെ ജാമ്യബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദിവ്യേഷ് എ ജോഷിയുടെ ബെഞ്ച് പരോള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. പരോള്‍ നല്‍കുന്നതിനെ ഗുജറാത്ത് സര്‍ക്കാര്‍ എതിര്‍ത്തുമില്ല. പരോള്‍ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ജയിലിലെത്തി കീഴടങ്ങണമെന്ന് കോടതി ചന്ദാനയോട് നിര്‍ദേശിച്ചു.

2008ല്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ചന്ദന 1198 ദിവസം പരോളിലായിരുന്നു എന്ന് ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. 378 ദിവസം മറ്റു അവധികളും ഇയാള്‍ക്ക് അനുവദിക്കപ്പെട്ടു.

ചന്ദാന ഉള്‍പ്പെടെ 11 പ്രതികളെ ജയില്‍ക്കാലയളവിലെ നല്ല പെരുമാറ്റം ചൂണ്ടിക്കാട്ടി 2022 ആഗസ്റ്റില്‍ സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ സുപ്രിംകോടതി പ്രതികളോട് ജയിലില്‍ തിരിച്ചെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. രാധേശ്യാം ഷാ, ജസ്വന്ത് നൈ, ഗോവിന്ദ് നൈ, കേസര്‍ വൊഹാനിയ, ബാക വൊഹാനിയ, രാജു സോണി, പ്രദിപ്ഭായ് മോധിയ, ശൈലേഷ് ഭട്ട്, ബിപിന്‍ ജോഷി, മിതേഷ് ഭട്ട്, പ്രതീപ് മോധിയ എന്നിവരാണ് പ്രതികള്‍.

2002ലെ ഗുജറാത്ത് കലാപവേളയിലാണ് പ്രതികള്‍ ബില്‍ക്കീസിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അന്ന് 5 മാസം ഗര്‍ഭിണിയായിരുന്നു 21കാരിയായ ബില്‍ക്കീസ്. മൂന്നര വയസ്സായ മകള്‍ സലീഹയും അമ്മയും പ്രതികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

 

webdesk13: