X

‘പങ്കാളി ആത്മഹത്യ ചെയ്തതാണ്’; ഭയന്നതിനാല്‍ ശരീരം വെട്ടിനുറുക്കിയെന്ന് മുംബൈ കൊലപാതകക്കേസിലെ കുറ്റാരോപിതന്‍

പങ്കാളി ആത്മഹത്യ ചെയ്തതാണെന്ന് മുബൈയില്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ച കേസിലെ കുറ്റാരോപിതന്‍. പങ്കാളി വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നും ഭയന്നതിനാലാണ് ശരീരം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ചത്. പങ്കാളി സരസ്വതി വൈദ്യയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നും കുറ്റാരോപിതന്‍ മനോജ് സഹാനി പൊലീസിനു മൊഴിനല്‍കി.

പങ്കാളി ജീവനൊടുക്കിയപ്പോള്‍ മനോജ് ഭയന്നു. വായിലൂടെ പത വരാന്‍ തുടങ്ങിയപ്പോള്‍ ഭയന്ന ഇയാള്‍ ഒരു ട്രീ കട്ടര്‍ വാങ്ങിയാണ് ശരീരം വെട്ടിമുറിച്ചത്. പൊലീസെത്തുമ്പോള്‍ ഇയാള്‍ പങ്കാളിയുടെ ശരീരഭാഗങ്ങള്‍ വേവിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് പ്രതി പങ്കാളിയെ മുറിച്ചത്. ശരീരഭാഗങ്ങള്‍ കുക്കറില്‍ പാകം ചെയ്തതായും പൊലീസ് വൃത്തങ്ങള്‍ കണ്ടെത്തിയിരുന്നു. മനോജ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. ഗീതാ നഗര്‍ ഫേസ് ഏഴിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന യുവതിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മനോജ് സഹാനിയോടൊപ്പമാണ് താമസം. ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ബോരിവാലിയില്‍ ചെറിയ കട നടത്തുകയാണ് മനോജ്.

പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ വീട്ടില്‍ നിന്ന് അഴുകിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നോനാലോ ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ് ഇന്‍ റിലേഷനായിരുന്നു. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും മനോജ് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

webdesk14: