X

വനിതാ കമ്മീഷൻ അധ്യക്ഷയെ മാനസിക പരിശോധനക്ക് വിധേയമാക്കണം: പി.സി ജോർജ്ജ്

തിരുവനന്തപുരം: കിടപ്പു രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ച വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈനെ സർക്കാർ ഇടപെട്ട് മാനസിക പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പി.സി ജോർജ്ജ് എം.എൽ.എ. വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിലപാട് വലിയ പ്രതിഷേധത്തിനിടയാവുന്നതിനിടക്കാണ് പി.സി ജോർജ് രൂക്ഷ പ്രതികരണവുമായി
രംഗത്തെത്തിയത്. ജോസഫൈന്റെ മനോനില പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് വിവാദസംഭവമുണ്ടായത്. പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശിനി ലക്ഷ്മിക്കുട്ടിയായിരുന്നു പരാതിക്കാരി. മദ്യപിച്ച് അയൽവാസി മർദിച്ച സംഭവത്തിലാണ് ലക്ഷ്മിക്കുട്ടി പരാതി നൽകിയത്. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് വനിതാ കമ്മിഷനിൽ പരാതി നൽകിയത്. ഹിയറിംഗിന് ലക്ഷ്മിക്കുട്ടി നേരിട്ട് ഹാജരാകണമെന്ന് വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇതേപ്പറ്റി ചോദിക്കാൻ വിളിച്ചപ്പോഴായിരുന്നു ലക്ഷ്മിക്കുട്ടിയുടെ ബന്ധുവിനോട് വനിതാ കമ്മിഷൻ കയർത്തത്. പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിംഗിന് ഹാജരാകണമെന്ന് പറഞ്ഞതായും ബന്ധു പറഞ്ഞിരുന്നു.

അടൂരിലാണ് ഹിയറിങ്ങിന് വരാൻ പറഞ്ഞിരുന്നത്. എന്നാൽ കോട്ടാങ്കൽ സ്വദേശിയായ ലക്ഷ്മിക്കുട്ടിക്ക് അൻപത് കിലോമീറ്റർ അകലെയുള്ള അടൂരിലേക്ക് ഹിയറിംഗിന് എത്തുക ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ ചെറുമകൻ വനിതാ കമ്മീഷൻ വെബ്‌സൈറ്റിൽ നിന്നും കോണ്ടാക്ട് നമ്പർ എടുത്തു അതിൽ വിളിച്ചു.

വനിതാ കമ്മീഷൻ അധ്യക്ഷയായ എംസി ജോസഫൈനാണ് ഈ കോൾ എടുത്തത്. അവരോട് കാര്യങ്ങൾ വിശദീകരിച്ച ചെറുമകൻ ഇത്രയും പ്രായമായ മുത്തശ്ശിയുമായി ഇത്ര ദൂരം സഞ്ചരിക്കാനാവില്ലെന്നും അതിനാൽ ഹിയറിംഗിന്റെ സ്ഥലം മാറ്റി തരാനാവുമോ എന്നും ചോദിച്ചു. ഇതോടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പരാതിക്കാരോട് പൊട്ടിത്തെറിച്ചത്.

വിവാദമായ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ

ജോസഫൈൻ: ആരാണ് പരാതിക്കാരി

പരാതിക്കാരിയുടെ ബന്ധു: എന്റെ വല്ല്യമ്മയാണ് പരാതിക്കാരി, ലക്ഷമിക്കുട്ടിയെന്നാണ് പേര്, 89 വയസ്സുണ്ട്.

ജോസഫൈൻ: അപ്പോ പിന്നെ എന്തിനാ പരാതി കൊടുത്തത്, അത് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ മതിയായിരുന്നല്ലോ ?89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനിൽ പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്, 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാൻ ആരു പറഞ്ഞു ഇതിലൊക്കെ ആരെയെങ്കിലും ബന്ധപ്പെടുത്തേടേഡോ

പരാതിക്കാരിയുടെ ബന്ധു: അപ്പോൾ ഇതു വനിതാ കമ്മീഷനിൽ അല്ലേ പരാതി കൊടുക്കേണ്ടത്

ജോസഫൈൻ: 89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനിൽ എത്തിക്ക്, വനിതാ കമ്മീഷനിൽ പരാതി കൊടുത്താൽ വിളിപ്പിക്കും, അപ്പോൾ എത്തണം. സുഖമില്ലാത്ത ഇത്രയും വയസ്സുള്ള അമ്മയെ കൊണ്ടു പരാതി കൊടുത്താൽ ആളെ ശിക്ഷിക്കാൻ പറ്റോ ഇല്ലലോ, കമ്മീഷൻ രണ്ടു കൂട്ടരേയും വിളിപ്പിക്കും, കാര്യങ്ങൾ ചോദിപ്പിക്കും. അപ്പോ ഇത്രയും പ്രായമുള്ളൊരു അമ്മയ്ക്ക് വനിതാ കമ്മീഷൻ ഓഫീസിൽ വിളിപ്പിച്ചാൽ വരാൻ പറ്റുമോ ഇല്ലയോ എന്നൊക്കെ നോക്കട്ടെ

പരാതിക്കാരിയുടെ ബന്ധു: തിരുവല്ലയായിരുന്നേൽ വരാമായിരുന്നു, ഇതിപ്പോ അടൂരല്ലേ ഒരുപാട് ദൂരമുണ്ട്

ജോസഫൈൻ: അതൊക്കെ നിങ്ങള് തീരുമാനിച്ചോ, വരണോ വേണ്ടയോ എന്നൊക്കെ.

adil: