X

ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ക്ക് അവധി

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. അടുത്ത മാസം 14 മുതലാണ് ഇത് നടപ്പിലാക്കുകയെന്ന്് പമ്പുടമകള്‍ അറിയിച്ചു. പമ്പുടമകളുടെ സംഘടനയായ ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യത്തിന്റേതാണ് തീരുമാനം. എണ്ണ കമ്പനികളുടെ നിഷേധാത്മക നിലപാടിനെതിരെയും പമ്പ് നടത്തിപ്പിന്റെ ചെലവ് കുറക്കുന്നതിനുമാണ് പുതിയ സമയക്രമീകരണമെന്നാണ് പമ്പുടമകള്‍ പറയുന്നത്. ലാഭവിഹിതം വര്‍ധിപ്പിക്കണമെന്ന് പമ്പുടമകള്‍ നേരത്തെ നിരന്തരമായി ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിക്കാന്‍ പമ്പുടമകള്‍ തയാറായില്ല.
പെട്രോള്‍ മന്ത്രാലയം നിയമിച്ച അപൂര്‍വ്വ ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെട്രോള്‍ കിലോ ലിറ്ററിന് 3,333 രൂപയും ഡീസല്‍ കിലോ ലിറ്ററിന് 2126 രൂപയും പമ്പുടമകള്‍ക്ക് നല്‍കണം. എന്നാല്‍ ഇതുവരെയും എണ്ണ കമ്പനികള്‍ നല്‍കിയിട്ടില്ലെന്ന് കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ പറഞ്ഞു. നിലവില്‍ പെട്രോളിന് 2570 രൂപയും ഡീസലിന് 1620 രൂപയുമാണ് പമ്പുടമകള്‍ക്ക് നല്‍കി വരുന്നത്. ദക്ഷിണേന്ത്യയില്‍ മാത്രം 25000 പമ്പുകളാണ് കണ്‍സോര്‍ഷ്യത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് സമാനരീതിയില്‍ ഞായറാഴ്ച പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എണ്ണക്കമ്പനികളുടെ അഭ്യര്‍ത്ഥന പ്രകാരം തീരുമാനം മാറ്റിവെക്കുകയായിരുന്നു. ഇന്ധനം സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് കണ്‍സോര്‍ഷ്യം വ്യക്തമാക്കി. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഞായറാഴ്ച പമ്പുകള്‍ അടച്ചിടുക.

chandrika: