X

സ്‌പൈസ് ജെറ്റ് യാത്രക്കാരൻ മണിക്കൂറുകളോളം ശുചിമുറിയിൽ കുടുങ്ങി

സ്‌പൈസ്‌ജെറ്റിന്റെ മുംബൈ-ബംഗളൂരു വിമാനത്തിലെ യാത്രക്കാരന്‍ മണിക്കൂറുകളോളം ശുചിമുറിയിൽ കുടുങ്ങി. ബംഗളൂരുവില്‍ നിന്നും വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് ഇയാള്‍ ശുചിമുറിയിൽ പോയത്. എന്നാല്‍, ഡോറിന്റെ തകരാര്‍ മൂലം ഇയാള്‍ അവിടെ കുടുങ്ങുകയായിരുന്നു.

പിന്നീട് മുംബൈയില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം സ്‌പൈസ്‌ജെറ്റിന്റെ സാങ്കേതിക വിദഗ്ധര്‍ എത്തിയാണ് യാത്രക്കാരനെ പുറത്തെത്തിച്ചത്. സംഭവത്തില്‍ യാത്രക്കാരനോട് ക്ഷമ ചോദിച്ച് സ്‌പൈസ്‌ജെറ്റ് രംഗത്തെത്തി. യാത്രക്കിടെ യാത്രക്കാരന് സാധ്യമായ സഹായമെല്ലാം നല്‍കിയിരുന്നുവെന്ന് വിമാനകമ്പനി അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് സ്‌പൈസ്‌ജെറ്റിന്റെ എസ്.ജി 268 എന്ന വിമാനം ബംഗളൂരുവില്‍ നിന്നും ടേക്ക് ഓഫ് ചൈയ്തത്. രാത്രി 10.30ന് പോകേണ്ടിയിരുന്ന വിമാനമാണ് വൈകി ടേക്ക് ഓഫ് ചെയ്തത്. ഇതിന് പിന്നാലെ 14ഡി സീറ്റിലിരുന്ന യാത്രക്കാരന്‍ ബാത്ത്‌റൂമില്‍ കുടുങ്ങുകയായിരുന്നുവെന്ന് ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

ശുചിമുറിയിൽ കുടുങ്ങിയതിന് പിന്നാലെ യാത്രക്കാരന്‍ ഇക്കാര്യം വിമാന ജീവനക്കാരെ അറിയിച്ചു. പുറത്ത് നിന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരനോട് ഭയപ്പെടാതെ ബാത്ത്‌റൂമില്‍ തന്നെ തുടരാന്‍ വിമാന ജീവനക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. മുംബൈയിലെത്തി വിമാനത്തിന്റെ പ്രധാന വാതില്‍ തുറന്നാലുടന്‍ എന്‍ജിനീയര്‍മാരെത്തി പുറത്തിറക്കുമെന്നും യാത്രക്കാരനെ അറിയിച്ചു. തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ ഉടന്‍ ഇയാളെ പുറത്തിറക്കുകയായിരുന്നു.

 

webdesk13: