X

പ്രവര്‍ത്തനം ഐക്യപൂര്‍ണമായാല്‍ വിജയം സുനിശ്ചിതം: കുഞ്ഞാലികുട്ടി

മലപ്പുറം: മുന്നണികളുടെ പ്രവര്‍ത്തനം ഐക്യപൂര്‍ണമായാല്‍ വിജയം സുനിശ്ചിതമാണെന്നും മഞ്ചേശ്വരം നിയോജകമണ്ഡലം ഇതിന് ഉത്തമ ഉദാഹരണമാണെന്നും മുസ്്‌ലിം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. മലപ്പുറം ലീഗ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ചെറിയ അനൈക്യങ്ങളാണ് മറ്റു മണ്ഡലങ്ങളെ പരാജയത്തിലേക്ക് നയിച്ചത്. അഭിപ്രായവ്യത്യാസങ്ങള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതാണ് ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യത്ത്് ഒന്നടങ്കമുണ്ടാവേണ്ട മതേതര ഐക്യമാണ് മഞ്ചേശ്വരത്ത് പ്രകടമായത്. 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം എട്ടായിരത്തിലേക്കുയര്‍ന്നത്. ബി.ജെ.പിക്ക് കടന്ന വരാന്‍ ഏറെ സാധ്യതയുള്ള മണ്ഡലമായിരുന്നു മഞ്ചേശ്വരം. എന്നാല്‍ ഇവിടെ മതേതര ശക്തികളുടെ കൂട്ടായ്മയുണ്ടായി. കേരളത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിരോധ കോട്ട തീര്‍ക്കാന്‍ ഉപതരെഞ്ഞെടുപ്പില്‍ യു.ഡി.എഫിനു സാധിച്ചുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തോല്‍വി ആരുടെയും തലയില്‍ കെട്ടിവെക്കുന്നത് ശരിയല്ല. തോല്‍വിയായാലും ജയമായാലും അതത് പാര്‍ട്ടികളും ബന്ധപ്പെട്ട മുന്നണികളും ഉത്തരവാദിത്തം ഏറ്റെടുക്കണം. യു.ഡി.എഫ് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ടായിരുന്നു. അതിന് പകരം മറ്റു സംഘടനകളെ പഴിച്ച് രക്ഷപ്പെടുന്നത് ശരിയല്ല. തോല്‍വി യു.ഡി.എഫ് ചര്‍ച്ച ചെയ്യും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ എറണാകുളത്ത് യു.ഡി.എഫ് ഭൂരിപക്ഷമുള്ള പല കേന്ദ്രങ്ങളില്‍നിന്നും വോട്ടര്‍മാര്‍ക്ക് ബൂത്തിലെത്താന്‍ സാധിച്ചിരുന്നില്ല. പോളിംഗ് ശതമാനത്തില്‍ വലിയ കുറവുണ്ടായിട്ടും ഇവിടെ വിജയിക്കാനായി എന്നത് വലിയ കാര്യമാണ്.

ബി.ജെ.പിയുടെ വാഴ്ചക്കെതിരായി ജനങ്ങള്‍ കാര്യമായ രീതിയില്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന് തെളിവാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഒരു സംസ്ഥാനത്തും ബി.ജെ.പിക്ക് വേണ്ടത്ര പ്രകടനം കാഴ്ച വെക്കാനായില്ല. മോഡി വാഴ്ച അവസാനിച്ചിട്ടുണ്ട്. ഈ ഒരു വികാരമാണ് പകുതി ഭാഗവും കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന മഞ്ചേശ്വരത്തും പ്രകടമായത്. രാഷ്ടീയത്തിന് അതീതമായ വിജയമാണ് മഞ്ചേശ്വരത്തുണ്ടായത്. മത, സാമൂഹിക, സാംസ്‌കാരിക, കലാ, കായിക മേഖലിയില്‍ നിന്നും ഉയര്‍ന്നുവന്ന കൂട്ടായ്മയാണ് ഇവിടെ ചരിത്രവിജയമുണ്ടാക്കിയത്. യു.ഡി.എഫിനെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായും മണ്ഡലത്തിലെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പി.കെ കുഞ്ഞാലികുട്ടി എം.പി പറഞ്ഞു.

chandrika: