X

ദുരിതാശ്വാസം; കേന്ദ്ര നിലപാടില്‍ അതൃപ്തിയില്ലെന്ന് പിണറായി

 

പ്രളയ ദുരിതാശ്വാസത്തില്‍ കേന്ദ്രത്തിന്‍േറത് നല്ല സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നയിച്ച വിഷയങ്ങളില്‍ പോസിറ്റീവായ സമീപനമാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതതെന്നും പിണറായി വിജയന്‍ തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

നവ കേരള സൃഷ്ടിക്കായി ഉന്നതാധികാര മേല്‍നോട്ട സമിതി രൂപീകരിക്കും. പുനര്‍നിര്‍മാണത്തിനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വകുപ്പ് തല പദ്ധതികള്‍ പത്ത് ദിവസത്തിനകം നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ജീവനോപാധി നഷ്ടപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക പാക്കേജ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയപാതാ വികസനം, സിറ്റി ഗ്യാസ് പദ്ധതി എന്നിവ സ്തംഭിച്ച നിലയിലാണ്. ഇവയുടെ പ്രവര്‍ത്തനം അടിയന്തരമായി പുനരാരംഭിക്കും. ഇതില്‍ ഒക്‌ടോബര്‍ ഒന്നിന് മുമ്പ് തന്നെ വേണ്ട നടിപടികള്‍ കൈകൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തും. ഇതിനായി പരിസ്ഥിതി, തദ്ദേശ, മൈനിംങ് ജിയോളജി സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക, വിദ്യാഭ്യാസ, ക്ഷീര വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിക്കും. വാര്‍ഷിക പദ്ധതി വിഹിതത്തില്‍ 20 ശതമാനം കുറവ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

chandrika: