X

ഒമിക്രോണ്‍ ടെസറ്റിന്റെ പേരില്‍ തട്ടിപ്പ്;മുന്നറിയിപ്പുമായി പോലീസ്

കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പേരില്‍ തട്ടിപ്പുമായി ഇറങ്ങിയതില്‍ മുന്നറിയിപ്പുമായി കേരള പോലീസ്.ഒമിക്രോണനായുള്ള പിസിആര്‍ ടെസ്റ്റുമായി ബഡപ്പെട്ട് സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ ഇമെയില്‍,ലിങ്കുകള്‍ എന്നിവ അയച്ചുനല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്.തട്ടിപ്പിന്റെ രീതിയെ കുറിച്ചും തട്ടിപ്പിനെ കുറിച്ചും പോലീസ് മുന്നറിയിപ്പ് നല്‍കികഴിഞ്ഞു.

കേരള പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പേരില്‍ സൈബര്‍ കുറ്റവാളികള്‍ പുതിയതരം തട്ടിപ്പുമായി
രംഗത്തിറങ്ങിയിട്ടുണ്ട്. ഈ തട്ടിപ്പിനെതിരെ ജനങ്ങള്‍ ജാഗരൂകരായി ഇരിക്കേണ്ടതാണ്. എങ്ങനെയാണ് സൈബര്‍ കുറ്റവാളികള്‍ ഇത്തരം തട്ടിപ്പ് നടത്തുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.

ഒമിക്രോണിനായുള്ള പി സി ആര്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് തട്ടിപ്പുകാര്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ ഇ-മെയില്‍, ലിങ്കുകള്‍ എന്നിവ അയച്ചു നല്‍കുന്നു.

ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ സ്വകാര്യ, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളുടെ ഒറിജിനല്‍ വെബ്‌സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന കോവിഡ് 19 ഒമിക്രോണ്‍ ടെസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ വ്യാജ വെബ്‌സൈറ്റില്‍ പ്രവേശിക്കുന്നു.

അതിനുശേഷം ഗവണ്‍മെന്റ് ചുമത്തുന്ന കോവിഡ് 19 ഒമിക്രോണ്‍ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഒഴിവാക്കുവാന്‍ ജനങ്ങളെ അനുവദിക്കുന്ന സൗജന്യ ഒമിക്രോണ്‍ ടെസ്റ്റ് എന്ന വാഗ്ദാനം ഇത്തരക്കാര്‍ അവതരിപ്പിക്കുന്നു.

ഇതിനായി പേര്, ജനന തീയതി, വീട്ടു വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവയും രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി ചെറിയ ഒരു തുകയും ആവശ്യപ്പെടുന്നു. മാത്രമല്ല തുക നല്‍കുവാന്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്‍കുവാന്‍ തട്ടിപ്പുകള്‍ ഇത്തരം സൈറ്റിലൂടെ ആവശ്യപ്പെടുന്നു.

ഇങ്ങനെ നല്‍കുന്ന വ്യക്തികളുടെ ബാങ്ക് ഡീറ്റെയില്‍സ് കൈവശപ്പെടുത്തുന്ന തട്ടിപ്പുകാര്‍ ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നു.

നിര്‍ദേശങ്ങള്‍

ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് അയച്ച ആളുടെ വിശദാംശങ്ങളും ഇമെയില്‍ വിലാസവും സൂക്ഷ്മമായി പരിശോധിക്കുക അജ്ഞാതരില്‍ നിന്നും ഉള്ള ഇമെയിലുകള്‍ ഒഴിവാക്കുക.

ആരോഗ്യ സേവനങ്ങളുടെയും സര്‍ക്കാര്‍ സേവനങ്ങളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ മാത്രം ഉപയോഗിക്കുക.

വെബ്‌സൈറ്റുകളുടെ ഡൊമൈന്‍ യു ആര്‍ എല്‍ എന്നിവ സൂക്ഷ്മമായി പരിശോധിക്കുക

https:// എന്നതില്‍ തുടങ്ങാത്ത വിലാസം ഉള്ള വെബ്‌പേജുകള്‍ ഒഴിവാക്കുക.

ലഭിച്ച സന്ദേശമോ ഈമെയിലോ യാഥാര്‍ത്ഥ്യമാണെന്ന് ഉറപ്പാക്കുന്നതിനു വേണ്ടി സൂചിപ്പിച്ച സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ആരോഗ്യ സേവനവുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.

ഇത്തരം സംഭവങ്ങള്‍ നിങ്ങള്‍ക്കോ അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കോ നേരിടേണ്ടി വന്നാല്‍ cybercrime.gov.in എന്ന പോര്‍ട്ടലില്‍ ഉടന്‍തന്നെ റിപ്പോര്‍ട്ട് ചെയ്യുക

 

web desk 3: