X

ഗുജറാത്തില്‍ ബി.ജെ.പിക്ക് രണ്ടുപതിറ്റാണ്ടിനിടെ ഇതുവരെയില്ലാത്ത വെല്ലുവിളി; കടുത്ത പോരാട്ടമെന്ന് സര്‍വെ

അഹമ്മദാബാദ്: ബി.ജെ.പിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുമ്പോഴും കടുത്ത മത്സരമാണ് നടക്കുന്നതെന്ന വിലയിരുത്തലുമായി വിവിധ അഭിപ്രായ സര്‍വേകള്‍. 22 വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി രണ്ടുപതിറ്റാണ്ടിനിടെ ഇതുവരെയില്ലാത്ത വെല്ലുവിളി നേരിടുന്നതായാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പി അധികാരത്തില്‍ എത്തുമെങ്കിലും വോട്ടുബാങ്കില്‍ വന്‍ വിള്ളലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 182 അംഗ സഭയില്‍ 92 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. നിലവില്‍ 120 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 43 അംഗങ്ങളും. എ.ബി.പി ന്യൂസ് സി.എസ്.ഡി.എസ് സര്‍വേ പറയുന്നത് ബി.ജെ.പിക്ക് 91 മുതല്‍ 99 സീറ്റു വരെയേ ലഭിക്കൂ എന്നാണ്. കോണ്‍ഗ്രസിന്റെ സീറ്റു നില 78 മുതല്‍ 86 വരെയായി ഉയരുമെന്നും സര്‍വേ പറയുന്നു. നോട്ടുനിരോധനം, ജി.എസ്.ടി, പട്ടേല്‍ സംവരണം എന്നിവ ബി.ജെ.പിക്ക് തിരിച്ചടിയാകും. സെന്‍ട്രല്‍ ഗുജറാത്തിലും പട്ടേല്‍ ശക്തി കേന്ദ്രമായ സൗരാഷ്ട്രയിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുമെന്നും സര്‍വേ പറയുന്നു.
ബി.ജെ.പി അധികാരം നിലനിര്‍ത്തുമെങ്കിലും 150ല്‍ കൂടുതല്‍ സീറ്റു നേടുമെന്ന ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ പ്രവചനം അസാധ്യമാണെന്ന് ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ പറയുന്നു. 2012നെ അപേക്ഷിച്ച് കോണ്‍ഗ്രസിന് ഏഴു സീറ്റിന്റെ വര്‍ധനയാണ് ബി.ജെ.പി അനുകൂല നിലപാടിലൂടെ വിവാദങ്ങള്‍ അകപ്പെട്ട ടൈംസ് നൗ പ്രവചിക്കുന്നത്. ടി.വി 9 – സി വോട്ടര്‍ സര്‍വേ പറയുന്നത് ബി.ജെ.പിക്ക് 109 സീറ്റും കോണ്‍ഗ്രസിന് 73 സീറ്റും ആണ്. സെന്‍ട്രല്‍ ഗുജറാത്തിലെ 36 സീറ്റുകളില്‍ 27 എണ്ണത്തിലും കോണ്‍ഗ്രസ് ജയിക്കുമെന്നും സര്‍വേ പറയുന്നു. സഹാറ- സി.എന്‍.എക്‌സ് അഭിപ്രായ സര്‍വേയും ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് മികച്ച മുന്നേറ്റമുണ്ടാക്കുമെന്നാണ് പറയുന്നത്. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വോട്ടു വിഹിതത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുമെന്ന് എല്ലാ അഭിപ്രായ സര്‍വേകളും ഒരുപോലെ പ്രവചിക്കുന്നുണ്ട്. 40 മുതല്‍ 42 ശതമാനം വരെ വോട്ടുവിഹിതമാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. ബി.ജെ.പിയുടെ വോട്ടുവിഹിതം 43-45 ശതമാനമായി കുറയുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. 2012ലെ തെരഞ്ഞെടുപ്പില്‍ 64.28 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 32.42 ശതമാനവും.

chandrika: