X

ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയെന്ന് സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന പ്രകാശന്‍ തമ്പി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്നയാളും ബാലുവിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ പ്രകാശന്‍ തമ്പി. ബാലുവിന്റേത് അപകട മരണം തന്നെയാണെന്ന് പ്രകാശന്‍ തമ്പി പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ല. അപകടമുണ്ടാകുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയാണ്. ഇപ്പോള്‍ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമാണ്. ബാലഭാസ്‌കറിന് അപകടമുണ്ടായപ്പോള്‍ ഒരു സഹോദരനെപ്പോലെ ഞാന്‍ കൂടെ നിന്നു. അതാണോ ഞാന്‍ ചെയ്ത തെറ്റെന്നും പ്രകാശന്‍ തമ്പി ചോദിച്ചു.

തിരുവനന്തപുരം സ്വര്‍ണ കടത്ത് കേസിലെ പ്രതിയാണ് പ്രകാശ് തമ്പി. അപകടത്തിന് മുമ്പ് ബാലഭാസ്‌കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ സ്വര്‍ണ കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് െ്രെകം ബ്രാഞ്ചിനോട് കടയുടമ മൊഴി നല്‍കിയത് വലിയ ദുരൂഹതക്ക് കാരണമായിരുന്നു. അതേ തുടര്‍ന്നാണ് പ്രകാശ് തമ്പിയില്‍ നിന്ന് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്. താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്ന് തമ്പി മൊഴി നല്‍കി.

വണ്ടി ഓടിച്ചത് താനാണെന്ന് അര്‍ജുന്‍ പറഞ്ഞിരുന്നു. എന്നാല്‍ അര്‍ജുന്‍ മൊഴി മാറ്റിയപ്പോഴാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. സിസിടിവിയില്‍ നിന്ന് ഒന്നും ലഭിച്ചില്ല. മൊഴി മാറ്റിയ ശേഷം അര്‍ജുനെ താന്‍ വിളിച്ചിട്ട് ഫോണ്‍ എടുത്തിട്ടില്ലെന്നും തമ്പി മൊഴി നല്‍കി. ബാലഭാസ്‌കറിനൊപ്പം രണ്ട് തവണയാണ് ദുബായില്‍ പരിപാടിക്ക് പോയത്. പരിപാടിക്ക് ശേഷം കൃത്യമായി പണം തരും. അല്ലാതെ മറ്റ് സാമ്പത്തിക ഇടപാടുകള്‍ ബാലഭാസ്‌കറുമായി ഇല്ലെന്നും തമ്പി മൊഴി നല്‍കി.

chandrika: