X
    Categories: indiaNews

കെജരിവാള്‍ സ്വന്തം കാര്യങ്ങള്‍ നേടാന്‍ എന്തും ചെയ്യുന്ന ഏകാധിപതി; തിരിച്ചറിയാന്‍ വൈകിപ്പോയെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളിന്റെ തനി സ്വഭാവം തിരിച്ചറിയാന്‍ വൈകിപ്പോയതില്‍ താന്‍ ഏറെ ദുഃഖിക്കുന്നുണ്ടെന്ന് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും കെജ്രിവാളുമായുള്ള അടുപ്പത്തെക്കുറിച്ചും തുറന്ന് പറഞ്ഞത്.

കെജരിവാളിന്റെ സ്വഭാവം നേരത്തെ അറിയുമായിരുന്നെങ്കില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹത്തെ അനുവദിക്കുമായിരുന്നില്ല. ആദ്യ ഘട്ടത്തില്‍ മുന്നോട്ട് വെച്ച ആശയങ്ങളുമായി ആം ആദ്മിക്ക് മുന്‍പോട്ട് പോകാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി അവര്‍ക്ക് മാറാന്‍ സാധിക്കുമായിരുന്നു.

പക്ഷേ അരവിന്ദ് ആ പാര്‍ട്ടിയെ ഒരു പ്രാദേശിക പാര്‍ട്ടിയുടെ നിലവാരത്തില്‍ എത്തിച്ചു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രീതിയില്‍ തന്നെയാണ് കെജരിവാളും മുന്നോട്ട് പോകുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമാണ് കെജ്രിവാളിന് പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ഞാന്‍ നേരത്തെ ശ്രദ്ധകൊടുത്തിരുന്നെങ്കില്‍ ഇതെല്ലാം എനിക്ക് നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു.

ഏകാധിപതിയുടെ സ്വഭാവമാണ് കെജരിവാളിന്റേത്. എല്ലാ തീരുമാനങ്ങളും സ്വന്തം എടുക്കണമെന്ന നിര്‍ബന്ധമാണ്. വേറെ ആരോടും അഭിപ്രായം ചോദിക്കില്ല. ഏത് വിധേനയും സ്വന്തം കാര്യങ്ങള്‍ അയാള്‍ നേടിയെടുക്കും.പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അക്കാലത്ത് അഴിമതിക്കെതിരായി ഒരു മുന്നണി ആവശ്യമായിരുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായതില്‍ ഞാന്‍ നിരാശപ്പെടുന്നില്ല. അന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ബദല്‍ വേണമെന്ന് തന്നെയായിരുന്നു ഞാന്‍ കരുതിയത്. നിര്‍ഭാഗ്യവശാല്‍ ആ ബദല്‍ ആം ആദ്മിയായില്ല. എന്നിരുന്നാലും എത്രത്തോളം പ്ലാന്‍ ചെയ്താണ് ബിജെപിയും ആര്‍എസ്എസും കരുക്കള്‍ നീക്കിയതെന്ന് തിരിച്ചറിയാത്തിടത്ത് തെറ്റിപ്പോയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: