X

ക്ഷമ പരീക്ഷിച്ച് വീണ്ടും പി.എസ്.സി; വി.ഇ.ഒ പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ വലഞ്ഞു

കണ്ണൂര്‍: കനത്ത മഴയില്‍ ദൂരംതാണ്ടി ഉദ്യോഗാര്‍ത്ഥികള്‍. നിമിഷങ്ങള്‍ വൈകിയെത്തിയവരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചില്ല. ദുരിതത്തിലായത് ജില്ലയ്ക്ക് പുറത്ത് നിന്ന് പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികള്‍.
ഇന്നലെ നടന്ന വില്ലേജ് എക്സ്റ്റന്‍ ഓഫീസര്‍ (വിഇഒ)പരീക്ഷയാണ് ഉദ്യോഗാര്‍ത്ഥികളെ ദുരിതത്തിലാക്കിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളായി അനുവദിച്ചത് കോഴിക്കോട് ജില്ലയിലെ ഉള്‍നാടന്‍ മേഖലകളിലായിരുന്നു. ഉത്തര കേരളത്തിലെ യാത്രാ സൗകര്യങ്ങള്‍ കുറഞ്ഞ മലയോര മേഖലകളിലുള്ളവരുള്‍പ്പെടെയാണ് കോഴിക്കോട് ജില്ലയിലെ മലയോര മലയോര മേഖലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിയത്.


കനത്ത മഴ വകവെക്കാതെ ദൂരയാത്ര ചെയ്ത് പരീക്ഷാ കേന്ദ്രങ്ങള്‍ തേടിപിടിക്കേണ്ട അവസ്ഥയായിരുന്നു പലര്‍ക്കും. തീവണ്ടി മാര്‍ഗവും ബസുകളിലും കോഴിക്കോട് വരെയെത്തിയെങ്കിലും വന്‍തുക നല്‍കി ഓട്ടോറിക്ഷ പിടിച്ചാണ് ഭൂരിഭാഗം പേരും പരീക്ഷാ കേന്ദ്രങ്ങളിലെത്തിയത്. ഇങ്ങിനെയെത്തിയവരില്‍ പലരെയും വൈകിയെന്ന കാരണത്താല്‍ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത സ്ഥിതിയുമുണ്ടായി. നിമിഷങ്ങള്‍ മാത്രം വൈകിയവരെ പോലും തിരിച്ചയച്ചു. ഈ കാരണത്താല്‍ ദുരിതമേറെ സഹിച്ച് എത്തിയ പലരെയും കരച്ചിലിന്റെ വക്കോളമെത്തിച്ചു.


പരീക്ഷാ നടത്തിപ്പിന് ചുമതലപ്പെടുത്തിയവര്‍ കനിവ് കാട്ടാത്ത സ്ഥിതിയായിരുന്നു പല കേന്ദ്രങ്ങളിലും. ഉദ്യോഗാര്‍ത്ഥികള്‍ കണ്ണിരോടെ മടങ്ങുന്ന കാഴ്ചയായിരുന്നു ചിലയിടങ്ങളില്‍. എന്നാല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ തീരുമാനിക്കുന്നത് കമ്പ്യൂട്ടര്‍ എന്ന മറുപടിയാണ് പിഎസ്‌സി അധികൃതരില്‍ നിന്ന് ലഭിച്ചത്. അതേസമയം പ്രതികൂല കാലാവസ്ഥയിലും ദൂരയാത്ര ചെയ്ത് പരീക്ഷയെഴുതാന്‍ എത്തിവയവര്‍ക്ക് നിമിഷങ്ങള്‍ മാത്രം വൈകിയെന്ന കാരണത്താല്‍ അവസരം നിഷേധിച്ച നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.


പരീക്ഷാ നടത്തിപ്പ് തന്നെ അട്ടിമറിക്കുന്ന സമീപകാല സംഭവങ്ങള്‍ക്കിടയില്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ അവസരം നിഷേധിച്ചത് നീതികരിക്കാനാകില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. കനത്ത മഴയില്‍ ഗതാഗത കുരുക്കും കാരണം പരീക്ഷാ കേന്ദ്രങ്ങളില്‍ സമയത്ത് എത്തിചേരാനാകാത്ത അവസ്ഥയായിരുന്നു പലയിടത്തുമുണ്ടായത്.

web desk 3: