X
    Categories: MoreViews

പി.ടി.എ റഹീം എം.എല്‍.എയുടെ ഇന്നോവ കള്ളക്കടത്ത് പ്രതിയുടെ സമ്മാനം എല്‍.ഡി.എഫ് നേതാക്കളെ രക്ഷിക്കാന്‍ ഹവാല സ്വര്‍ണ്ണക്കള്ളക്കടത്തു പ്രതികളുടെ ‘ഫോട്ടോ ക്വട്ടേഷന്‍’

 
കോഴിക്കോട്: എല്‍.ഡി.എഫ് നേതാക്കളുടെയും എം.എല്‍.എമാരുടെയും അധോലോക ബന്ധം മറക്കാന്‍ യു.ഡി.എഫ് യുവ നേതാക്കള്‍ക്കെതിരെ സ്വര്‍ണ്ണക്കള്ളക്കടത്തു-ഹവാല പ്രതികളുടെ ‘ഫോട്ടോ ക്വട്ടേഷന്‍’. സ്വര്‍ണ്ണകടത്തു കേസ് പ്രതികളുമായി ഇടത് എം.എല്‍.എമാരായ അഡ്വ.പി.ടി.എ റഹീമിനും കാരാട്ടു റസാഖിനും അടുത്ത ബന്ധമുള്ളതായ വാര്‍ത്തകള്‍ സ്ഥിരീകരണമായതിന് പിന്നാലെയാണ് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ് എന്നിവര്‍ക്കൊപ്പനുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കുന്ദമംഗലത്ത് മത്സരിക്കുമ്പോള്‍ ടി സിദ്ദീഖും പി.കെ ഫിറോസും ദുബായ്‌യിലെ പ്രവാസി സംഘടനകളുടെ പരിപാടിക്കെത്തിയപ്പോള്‍ ഒരു വോട്ടറുടെ താമസസ്ഥലത്തെത്തിയിരുന്നു. ഇരുവരുമായി ഒരു ബന്ധവുമില്ലാത്ത സ്വര്‍ണ്ണകള്ളക്കടത്തു കേസ്സിലെ പ്രതി അവിടെയെത്തി ഫോട്ടോയെടുത്തിരുന്നതായ വിവരം അതേ പ്രതിതന്നെ പുറത്തുവിടുകയായിരുന്നു. സിദ്ദീഖുമായോ ഫിറോസുമായോ മുമ്പോ ശേഷമോ കൂടിക്കാഴ്ചയോ ഫോണ്‍ സംഭാഷണമോ നടത്താത്ത പ്രതി അബൂലൈസ് ഇരുവരെയും ഇതിലേക്ക് വലിച്ചിഴച്ച് സംരക്ഷകരായ എല്‍.ഡി.എഫ് നേതാക്കളെയും എം.എല്‍.എമാരെയും പുകമറതീര്‍ത്ത് രക്ഷിക്കാനാണ് ശ്രമിക്കുന്നത്.പി.ടി.എ റഹീം എം.എല്‍.എ ഉപയോഗിക്കുന്ന ഇന്നോവ കാര്‍ സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ പ്രതിയുടെ സമ്മാനമെന്ന വെളിപ്പെടുത്തലാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് തിടുക്കപ്പെട്ട് ചില ഫോട്ടോകള്‍ പുറത്തുവിട്ടത്. സ്വര്‍ണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പിടികിട്ടാപുള്ളിയായിരുന്ന അബുല്ലൈസ് രഹസ്യമായി മൂന്നു തവണ ഇന്ത്യയില്‍ വന്നു പോയതായാണ് വിവരം. ഹവാല-കള്ളക്കടത്തു കേസ്സ് പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ തന്നെ സമ്മതിക്കുമ്പോഴാണ് സെല്‍ഫി ഫോട്ടോയുടെ പേരില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് എതിരായ വ്യാജ പ്രചാരണം.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി നബീല്‍ അബ്ദുള്‍ഖാദറും ഫൈസലും ചേര്‍ന്ന് സമ്മാനിച്ചതാണ് പി.ടി.എ റഹീം എം.എല്‍.എ ഉപയോഗിക്കുന്ന കാറെന്ന് കേസിലെ ഒന്നാം പ്രതിയായ ഷഹബാസ് തന്നെ വെളിപ്പെടുത്തിയത് കേന്ദ്ര ഏജന്‍സികള്‍ത്ത് മുഖവിലക്കെടുക്കാതിരിക്കാനാവില്ല. എം.എല്‍.എയുടെ പേരിലുള്ള കെ.എല്‍ 58 എല്‍ 4717 എന്ന ഇന്നോവ കാറാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ സമ്മാനിച്ചത്. കാറിന് വേണ്ട പണം ചെക്കായാണ് നല്‍കിയത്. നബീലിന്റെ ബന്ധുവായ റംഷാദ് കന്നിപൊയിലിന്റെ പേരിലാണ് ഈ ഇന്നോവ ആദ്യം രജിസ്റ്റര്‍ ചെയ്തത്.
2013 നവംബര്‍ നാലിന് തലശേരി ആര്‍.ടി.ഒ ഓഫീസില്‍ ഈ വാഹനം രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം 2014 ജനുവരി മൂന്നിന് എം.എല്‍.എയുടെ അടുത്ത ബന്ധുവ#ിന്റെ പേരിലേക്ക് വാഹനം മാറ്റുകയായിരുന്നു. തുടര്‍ന്ന് 2014 ജൂണ്‍ എട്ടിന് ബന്ധു ഇന്നോവ പി.ടി.എ റഹിം എം.എല്‍.എയുടെ പേരിലേക്ക് തന്ന വീണ്ടും മാറ്റി. വാഹനം പ്രതികള്‍ സമ്മാനമായി നല്‍കിയതാണെന്ന വാദം മറികടക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഈ കാര്‍ മൂന്നു തവണ കൈമാറ്റം ചെയ്തതിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലുംുണ്ട്.ആരൊക്കെയാണ് കള്ളക്കടത്തുകാരെ സഹായിക്കുന്നതെന്ന് പൊലീസും ബന്ധപ്പെട്ട ഏജന്‍സികളും അന്വേഷിക്കണമെന്ന് പി.കെ ഫിറോസും ടി സിദ്ദീഖും ആവശ്യപ്പെട്ടതോടെ എല്‍.ഡി.എഫ് വീണ്ടും വെട്ടിലാവുകയാണ്. കൊടിയേരിയുടെ മിനികൂപ്പര്‍ യാത്രയോടെ പുറത്തായ കൊടുവള്ളി എം.എല്‍.എമാരുടെ അധോലോക ബന്ധം ദിനം പ്രതി വ്യക്തമാകുമ്പോള്‍ ഉത്തരമില്ലാതെ മുന്നണിയും സി.പി.എമ്മും കുഴങ്ങുകയാണ്.

chandrika: