X
    Categories: MoreViews

പിണറായിയുടെ വികസന മോഡലിന്റെ പ്രതീകം തന്നെയാണ് ഈ പീഡനങ്ങള്‍; പുതുവൈപ്പില്‍ പോലീസ് അക്രമം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുന്നു

കഴിഞ്ഞ ഏതാനും ദിവസമായി കൊച്ചി പുതുവൈപ്പില്‍ നടന്നു വരുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസ് നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. ‘നീതി നിര്‍വ്വഹണത്തിന് പട്ടാളം മതിയല്ലൊ. പോലീസിന്റെ ആവശ്യമില്ല. ഒരു ജനാധിപത്യ രാജ്യവും സ്വന്തം പ്രജകളുടെ നേരെ പട്ടാളത്തെ ഉപയോഗിക്കില്ല എന്ന തത്വത്തില്‍ നിന്നാണ് പോലീസ് സേന ഉണ്ടാകുന്നത് തന്നെ. അവരും പട്ടാളത്തെ പോലെ പെരുമാറി തുടങ്ങിയാല്‍ പിന്നെ പോലീസിനു പ്രസക്തിയില്ലല്ലൊ. രാജ്യം പോലീസ് സ്റ്റേറ്റ് ആയി മാറാന്‍ അധികം താമസമില്ല’. എന്നാണ് രഞ്ജിത്ത് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്.

”യതീഷ് ചന്ദ്രയുടെ അതിക്രമങ്ങള്‍ക്ക് ഭരണകൂടമോ ആഭ്യന്തര മന്ത്രിയോ ഉത്തരവാദി ആണോ എന്ന് കുറെ ന്യായീകരണം. കഷ്ടം ഇത്ര അധഃപതിച്ചല്ലോ ന്യായീകരണമെന്ന തൊഴില്‍ പോലും. പണ്ട് തങ്കമണിയില്‍ നാട്ടിലുള്ള പെണ്ണുങ്ങളെ മുഴുവന്‍ വീടുകളില്‍ കയറി രാത്രിയില്‍ ബലാല്‍സംഗം ചെയ്തത് കരുണാകരന്‍ നേരിട്ടായിരുന്നോ? രാജനെ കരുണാകരന്‍ ആയിരുന്നല്ലോ ഉരുട്ടി കൊന്നത്? ന്യായീകരണം എസ് രാമചന്ദ്രന്‍ പിള്ളയുടെ ‘പഠിച്ചിട്ടു പ്രതികരിക്കാം ‘ എന്നെങ്കിലും ആക്കാന്‍ നോക്കുക.അല്ലെങ്കില്‍ ജനം കാര്‍ക്കിച്ചു തുപ്പും” എന്നാണ് പോലീസ് നടപടി ഞ്യായീകരിക്കുന്നവരെ പരിഹസിച്ച് ബൈജു ഫേസ്ബുക്കില്‍ കുറിച്ചത്.

‘പോലീസ് സര്‍ക്കാരിന്റെ ഒരു ഉപകരണം മാത്രമാണു. ആഭ്യന്തരമന്ത്രിക്കെതിരെ കമാന്ന് മിണ്ടാതെ ഏതെങ്കിലും പോലീസുകാര്‍ക്കെതിരെ രോഷം തീര്‍ക്കുന്ന പരിപാടിക്ക് ഞാനില്ല. ആരെയെങ്കിലും തെറിവിളിക്കണമെങ്കില്‍ അത് ആഭ്യന്തരമന്ത്രിയെ ആണു. പ്രിയപ്പെട്ട ഷുരേഷ് ഗോപീസ്, ഒരു പോലീസുകാരനെ തെറിവിളിക്കുന്നതൊക്കെ നിങ്ങടെ സേഫ്റ്റി വാല്‍വ് ആണെന്നറിയാം. എല്ലാം കണ്ട് മുകളിലൊരാള്‍ ഇരുന്ന് ചിരിക്കുന്നുണ്ട്. പുള്ളിയെ പോലീസ് ആര്‍ക്കൈവ്സിലോട്ടും എര്‍ണാകുളം സിറ്റി പോലീസിലേക്കും നിയമിക്കാന്‍ കഴിയുന്നൊരാള്‍. തെറിവിളി നടക്കട്ടെ’ എന്നാണ് ഫ്രാന്‍സിസ് നസ്‌റത്ത് പറഞ്ഞത്.

‘ആദ്യം ഇരകളെ ഗ്ലോറിഫിക്കേഷന്‍ നടത്തും പാവങ്ങള്‍ നിഷ്‌കളങ്കര്‍ അങ്ങനെ ഓരോരോ പട്ടങ്ങള്‍ കിട്ടും. അവരൊന്നും അറിയാത്ത മണ്ടന്മാരാണ് എന്ന് ആദ്യം തന്നെ സ്ഥാപിക്കണം എന്നാലേ ബാക്കി മുന്നോട്ടു പോകൂ. പിന്നെ സമരം നയിക്കുന്നവരെ അപരത്വം കല്പിക്കും, അവരാണ് കുഴപ്പക്കാര്‍, ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നു. അവരെ വച്ചു മുതലെടുക്കുന്നു.
അടുത്ത പടി തീവ്രവാദി സാനിധ്യം ആണ്,  പിന്നെ ‘തീവ്രവാദികളെയും’ ആദ്യം പറഞ്ഞ ‘കുഴപ്പക്കാരെയും’ ചേര്‍ത്തൊരു ഗൂഢാലോചനാ സിദ്ധാന്തം. സംഗതി ശുഭം.
മറ്റൊന്നും കൊണ്ടല്ല ഞങ്ങള്‍ നൂറു ശതമാനം പരീക്ഷിച്ചു വിജയിച്ച ഫോര്‍മുലയാണിത്. സമരം ചെയ്യാനൊക്കെ ഇവിടെ ഞങ്ങളുണ്ട്.  ഞങ്ങള്‍ സമരം ചെയ്യുന്നില്ല എങ്കില്‍ ആ വിഷയം സമരയോഗ്യമല്ല എന്നാണര്‍ത്ഥം. ഇത്രകാലം കേരളത്തില്‍ ജീവിച്ചിട്ടും നിനക്കൊന്നും ഇത് മനസിലായിട്ടില്ലേ, കളഞ്ഞിട്ടു പോടെ’.  എന്നാണ്  രഷ്മി ആര്‍ നായര്‍ കുറിച്ചത്‌.
സിപിഎമ്മിന്റെ നിലപാടിനെ കണക്കിന് പരിഹസിച്ച് കൊണ്ടും നിരവധി പോസ്റ്റുകളുണ്ട്. സമരക്കാരെ തീവ്രവാദികളാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരേയും സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് നയങ്ങള്‍ക്കെതിരേയും പ്രതിഷേധം ശക്തമാണ്.

‘അറസ്റ്റ് ചെയ്തു പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ സ്ത്രീകളോട് നിങ്ങളാരും മൂത്രമൊഴിക്കേണ്ട എന്നു പറഞ്ഞ് അവര്‍ക്കുമുന്‍പില്‍ ടോയ്ലറ്റുകള്‍ അടച്ചുപൂട്ടുക. ആര്‍ത്തവമുള്ളവരടക്കമുള്ള സ്ത്രീകള്‍ മൂത്രമൊഴിക്കാന്‍ നിവൃത്തിയില്ലാതെ ഈ നിലപാട് ചോദ്യം ചെയ്യുമ്പോള്‍ പരിഹസിക്കുക. ഒടുവില്‍ ആ സ്ത്രീകള്‍ ഗതികെട്ട് മൂത്രമൊഴിക്കുമ്പോള്‍ അതിന്റെ വീഡിയോ എടുക്കുക!
ഇങ്ങനെയാണ് പുതുവൈപ്പില്‍ സമരത്തിലുള്ള സ്ത്രീകളെ പരാജയപ്പെടുത്താന്‍ പിണറായി ശ്രമിക്കുന്നത്.
എന്തുവിലകൊടുത്തും ‘വികസനം’ നടപ്പാക്കുമെന്ന പിണറായിയുടെ പരസ്യപ്രഖ്യാപനവും നിര്‍ദ്ദേശങ്ങളുമല്ലാതെ മറ്റെന്താണ് പിണറായിയുടെ പൊലീസിന് എന്തൊക്കെ പീഢനങ്ങള്‍ നടത്തിയാലും ഒരു ചോദ്യംചെയ്യലും നേരിടേണ്ടിവരില്ലെന്ന ഈ ധൈര്യം നല്‍കുന്നത്?
പിണറായിയുടെ വികസന മോഡലിന്റെ പ്രതീകം തന്നെയാണ് ഈ പീഢനങ്ങള്‍.
സമരം ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ പോലീസുകാര്‍ നടത്തിയ അതിക്രമത്തിന് നേരേയും ശക്തമായ ഭാഷയിലാണ് അബ്ദുല്‍കരീം ഉത്തല്‍ക്കണ്ടിയില്‍ എന്നയാള്‍ പ്രതികരിച്ചത്.

‘അല്ല സി.പി.എം അനുഭാവികളെ , ഭക്തന്‍മാരെ മറ്റേതൊരു പാര്‍ട്ടിയായിരുന്നു അധികാരത്തിലെങ്കില്‍ ആദ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടാനുള്ള അത്രയും പോലീസ് അതിക്രമങ്ങളും തോന്യാസങ്ങളും വിജയന്റെ പോലീസ് ചെയ്തിട്ടില്ലേ?
ഇതാണോ ഇടതു പക്ഷം, ഭരണത്തിലിരിക്കുമ്പോള്‍ ഉണ്ടാകേണ്ട പോലീസ്..
അയാള്‍ക്കു പറ്റില്ലങ്കില്‍ രാജിവെച്ചു പോകാന്‍ എന്തേ ആവശ്യപ്പെടാത്തത്….’ എന്നാണ് പ്രീത ജി.എസ് ചോദിക്കുന്നത്.

പുതുവൈപ്പിലെ പോലിസ് അക്രമത്തിന് നേതൃത്വം നല്‍കിയ ഡിസിപി യതീഷ് ചന്ദ്രയെ ന്യായീകരിച്ച് രംഗത്ത് വന്ന ഡി.ജി.പി സെന്‍കുമാറിന് നേരെയും സോഷ്യല്‍ മീഡിയില്‍ പ്രതിഷേധമുണ്ട്. ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല, പോലീസ് നടപടിയിലെ ശരിയും തെറ്റും പിന്നീട് തീരുമാനിക്കാമെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന ദിവസം കൊച്ചിയില്‍ ഭീകരവാദ ഭീഷണി ഉണ്ടായിരുന്നു. അത് ഏതുതരത്തിലുളള ആക്രമണമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

chandrika: