X

ജവാന്റെ സംസ്‌ക്കാരത്തിനിടെ ബന്ധുവിനെ മര്‍ദ്ദിച്ച സംഭവം; എം.എല്‍.എ മാപ്പ് പറഞ്ഞു

ഭുവനേശ്വര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ ബന്ധുവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബിജു ജനതാദള്‍ എം.എല്‍.എ ദേബശിഷ് സമന്‍താര മാപ്പ് പറഞ്ഞു. കൊല്ലപ്പെട്ട ജവാന്റെ ബന്ധുവാണ് അയാളെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. ഒഡീഷയിലെ കട്ടക്കിലെ രതന്‍പൂര്‍ സ്വദേശിയാണ് പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാനായ ബെഹ്‌റ.

മൃതദേഹത്തിനരികെ അയാള്‍ അച്ചടക്കമില്ലാതെ പെരുമാറിയപ്പോള്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. കൊല്ലപ്പെട്ട ജവാന്‍മാരോടും അവരുടെ കുടുംബത്തോടും വലിയ ബഹുമാനമുണ്ട്. ഫെബ്രുവരി 16-ന് കൊല്ലപ്പെട്ട ജവാന്‍ മനോജ്കുമാര്‍ ബെഹ്‌റയുടെ വീട്ടില്‍ പോവുകയും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും ഭാര്യക്കുമൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.

ബെഹ്‌റയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി കൊണ്ടുപോകുമ്പോള്‍ താനും ഒപ്പം പോയിരുന്നു. ആ സമയത്താണ് ചടങ്ങിനെത്തിയ ഒരാള്‍ അച്ചടക്കമില്ലാതെ പെരുമാറുന്നത് കണ്ടത്. അദ്ദേഹത്തോട് താന്‍ നിലത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീടാണ് അദ്ദേഹം ബെഹ്‌റയുടെ ബന്ധുവാണെന്ന് അറിഞ്ഞതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

മൃതദേഹത്തിന്റെ അടുത്തുനില്‍ക്കുന്ന ബന്ധുവിനെ എം.എല്‍എ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പരന്നിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് എം.എല്‍.എ മാപ്പു പറഞ്ഞത്.

chandrika: