X

തൊഴില്‍ പരിഷ്‌കരണങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരം; സ്വാഗതം ചെയ്ത് ഖത്തര്‍

Blue find job button

ദോഹ: തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍്ത്തി ഖത്തര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ അംഗീകാരം. മേഖലയിലെ രാജ്യങ്ങള്‍ക്കുതന്ന ഖത്തര്‍ മാതൃകയാണെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തില്‍ ഖത്തറിന്റെ പ്രതിബദ്ധതയെ രാജ്യാന്തര തൊഴിലാളി സംഘടന(ഐഎല്‍ഒ) പ്രശംസിച്ചു.
ഖത്തറിനെതിരായ 2014ലെ പരാതി സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കിനല്‍കിയ ഖത്തറിന്റെ ഭരണനേതൃത്വത്തെ മുക്തകണ്ഠം പ്രശംസിക്കുന്നതായി ഇന്റര്‍നാഷനല്‍ ട്രേഡ് യൂനിയന്‍ കോണ്‍ഫഡറേഷന്‍ (ഐടിയു സി) ജനറല്‍ സെക്രട്ടറി ഷരണ്‍ ബറോയും വ്യക്തമാക്കി. ഖത്തര്‍ നടപ്പാക്കുന്നത് സുധീരമായ തൊഴില്‍ പരിഷ്‌കരണങ്ങളാണ്്. ഇവിടെ പുതിയ യുഗം പിറന്നിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും മൂല്യമേറിയതും ഖത്തറിന് അഭിമാനകരവുമാണ് ദിനമാണിന്ന്. പരിഷ്‌കരണം നടപ്പാക്കുന്നതില്‍ എല്ലാവരും പൂര്‍ണമായും ഖത്തറിനൊപ്പമുണ്ടാകും. ഖത്തറിലെ ധൈര്യശാലികളായ നേതൃത്വത്തിന്റെ പാത അയല്‍ രാജ്യങ്ങളായ സഊദിയും യുഎഇയും പിന്തുടരണമെന്നും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഹ്രസ്വ വീഡിയോയില്‍ അവര്‍ വ്യക്തമാക്കി. ജനീവയില്‍ ചേര്‍ന്ന ഐഎല്‍ഒ ഗവേണിംഗ് ബോഡി ഐകകണ്‌ഠേനയാണ് ഖത്തറിനെതിരായ പരാതിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
2014ലെ അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തിലായിരുന്നു ഐഎല്‍ഒയുടെ പരാതി. തൊഴിലാളി സംരക്ഷണത്തിനും പ്രചാരണത്തിനും സംഘടനയുമായി ഖത്തര്‍ ക്രിയാത്മക സഹകരണമാണ് നടത്തുന്നത്.
ഇക്കാര്യത്തില്‍ ഖത്തറിന്റെ പ്രതിബദ്ധതയെ സ്വാഗതം ചെയ്യുന്നതായും അടുത്ത മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി വിജയകരമായി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗയ് റൈഡര്‍ പറഞ്ഞു.ഗവേണിങ് ബോഡിയുടെ വിവിധ സെഷനുകളില്‍ ഖത്തറിനെതിരായ പരാതി ഗൗരവതരമായി ചര്‍ച്ച ചെയ്തിരുന്നു.
തുടര്‍ന്നാണ് 33-ാം സെഷനില്‍ പരാതി അവസാനിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. ഖത്തറിനുവേണ്ടിയും അവിടത്തെ ഇരുപത് ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്കായും ഈ നിമിഷം തങ്ങള്‍ ആഘോഷിക്കുകയാണെന്ന് ഗവേണിങ് ബോഡി ചെയര്‍പേഴ്‌സണ്‍ ലൂക്ക് കോര്‍ട്ട്ബീക്ക് പറഞ്ഞു. ഖത്തറിന്റെ തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട യഥാര്‍ഥ പ്രതിബദ്ധതയിലേക്കുള്ള മാറ്റമാണ് പരാതിയിലൂടെയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ലോകകപ്പ് പദ്ധതികളില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായുള്ള പരാതികളില്‍ അന്വേഷണത്തില്‍ ഐഎല്‍ഒ അന്വേഷണ കമ്മീഷനെ ഇനി നിയോഗിക്കില്ല. തൊഴില്‍മേഖലയില്‍ ഖത്തറിന്റെ മറ്റൊരു വലിയ വിജയം കൂടിയാണ് ഐഎല്‍ഒയുടെ തീരുമാനം. രാജ്യത്തിന്റെ തൊഴില്‍പരിഷ്‌കരണങ്ങളെ രാജ്യാന്തര സംഘടനകള്‍ തുടര്‍ച്ചയായി പിന്തുണയ്ക്കുകയാണ്. ഐഎല്‍ഒ ഫോറത്തില്‍ സംസാരിക്കവെ കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച സൗകര്യങ്ങളും തൊഴിലന്തരീക്ഷവും ഒരുക്കാന്‍ ഖത്തര്‍ പ്രവര്‍ത്തിക്കുകയാണെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യമന്ത്രി ഡോ. ഇസ ബിന്‍ സാദ് അല്‍ ജഫാലി അല്‍നുഐമി പറഞ്ഞു.
ഒരു റോള്‍ മോഡലാകാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നതതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ സൗകര്യപ്രദമായ ആധുനിക തൊഴില്‍ സംവിധാനം വികസിപ്പിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രധാന ചുവടുവെപ്പിനുള്ള അംഗീകാരമാണ് ഐഎല്‍ഒയുടെ പ്രഖ്യാപനമെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ്(ജിസിഒ) അറിയിച്ചു. കുടിയേറ്റ തൊഴില്‍ ശക്തിയുടെ ജീവിത- തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 അംഗീകരിച്ചിട്ടുണ്ട്. ലോകകപ്പിന് സ്റ്റേഡിയങ്ങള്‍ക്ക് വേണ്ടി കരാറുകാര്‍ നിര്‍മാണം തുടങ്ങുന്നതിന് മുന്‍പുതന്നെ ഇക്കാര്യത്തില്‍ നിലപാടെടുത്തിരുന്നു.
പ്രവാസി തൊഴിലാളികള്‍ക്ക് ആധുനിക താമസ കേന്ദ്രങ്ങള്‍ പണിതും മറ്റുമായി നിരവധി പദ്ധതികളാണ് ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയത്. അന്താരാഷ്ട്ര വിദഗ്ധര്‍ നല്‍കിയ മാര്‍ഗനിര്‍ദേശത്തിലും അഭിപ്രായത്തിലും നന്ദി അറിയിക്കുന്നതായും ജിസിഒ വ്യക്തമാക്കി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നട്ടെല്ലായ ദശലക്ഷണക്കിന് പ്രവാസി തൊഴിലാളികള്‍ക്കും ജിസിഒ നന്ദി അറിയിച്ചു.
ഐഎല്‍ഒ തീരുമാനത്തെ ദേശീയ മനുഷ്യാവകാശ സമിതി(എന്‍എച്ച്ആര്‍സി)യും സ്വാഗതം ചെയ്തു. ഖത്തര്‍ സ്വീകരിച്ച ഗുണകരമായ ചുവടുവയ്പ്പുകള്‍ക്കും പരിഷ്‌കരണ നടപടികള്‍ക്കുമുള്ള അംഗീകാരമാണിതെന്നും സമിതി വ്യക്തമാക്കി.

chandrika: