X

ഖത്തര്‍ ലോകകപ്പ്; ഇ.എ സ്പോര്‍ട്സിന്റെ പ്രവചനം ഇങ്ങനെ

ലണ്ടന്‍: ഡിസംബര്‍ 18 ന് ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ബ്രസീല്‍-അര്‍ജന്റീന അങ്കം. അര്‍ജന്റീന മെസിയുടെ ഗോളില്‍ ജയിക്കും. മെസി ചാമ്പ്യന്‍ഷിപ്പിലെ താരമായി മാറും…. ഇ.എ സ്‌പോര്‍ട്‌സ് എന്ന വീഡിയോ ഗെയിം സ്ഥാപനം നടത്തിയ ലോകകപ്പ് പ്രവചനമാണ് മുകളില്‍ നല്‍കിയത്. പ്രവചനത്തില്‍ ചില്ലറക്കാരല്ല ഇ.എ സ്‌പോര്‍ട്‌സ്. 2010 ല്‍ സ്‌പെയിനും 2014 ല്‍ ജര്‍മനിയും 2018 ല്‍ ഫ്രാന്‍സും കപ്പ് സ്വന്തമാക്കുമെന്ന് കൃത്യമായി പ്രവചിട്ടുണ്ട്. അത് പോലെ തന്നെ തെറ്റുകളും സംഭവിച്ചിട്ടുണ്ട്. 2014 ലെ ലോകകപ്പില്‍ ബ്രസീല്‍ ഫൈനലില്‍ കളിക്കുമെന്ന് പ്രവചിച്ചപ്പോള്‍ അവര്‍ സെമിയ.ില്‍ ജര്‍മനിയോട് 1-7 ന് തോല്‍ക്കുകയായിരുന്നു പോര്‍ച്ചുഗലും സ്‌പെയിനും കരുത്ത് കാണിക്കുമെന്ന് പറഞ്ഞെങ്കില്‍ രണ്ട് ടീമുകളും 2014 ല്‍ വളരെ വേഗം പുറത്തായിരുന്നു.

ഇത്തവണ ഇ.എ സ്‌പോര്‍ട്‌സ്
പറയുന്നത് കേള്‍ക്കുക

പ്രാഥമിക റൗണ്ട്: ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ പ്രമുഖര്‍ അനായാസം ആദ്യ റൗണ്ട് പിന്നിടും. എന്നാല്‍ ഗ്രൂപ്പ് ബി യില്‍ കാര്യമായ അട്ടിമറി നടക്കും. ഇംഗ്ലണ്ട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അമേരിക്കയായിരിക്കും ഗ്രൂപ്പ് ജേതാക്കള്‍

പ്രീ ക്വാര്‍ട്ടര്‍: നോക്കൗട്ടിലെ പ്രധാന അങ്കം ഇംഗ്ലണ്ടും ഹോളണ്ടും തമ്മിലായിരിക്കും. ഈ മല്‍സരത്തില്‍ ഗ്യാരത് സൗത്ത്‌ഗെയിറ്റിന്റെ ഇംഗ്ലണ്ടിനെ 1-3ന് ഡച്ചുകാര്‍ തകര്‍ക്കും. അര്‍ജന്റീന ഡെന്മാര്‍ക്കിനെ പരാജയപ്പെടുത്തും. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പോളണ്ട് വിറപ്പിക്കും. നേരിയ മാര്‍ജിനില്‍ മാത്രമായിരിക്കും ചാമ്പ്യന്മാരുടെ വിജയം. ബ്രസീലും കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും അനായാസം ക്വാര്‍ട്ടറിലെത്തും. ബ്രസീല്‍ 3-0 ത്തിന് ദക്ഷിണ കൊറിയയെയും പോര്‍ച്ചുഗല്‍ 2-0 ത്തിന് സ്വിറ്റ്‌സര്‍ലന്‍ഡിനെയും കീഴ്‌പ്പെടുത്തും. അമേരിക്ക ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിനെ കൃസ്റ്റിയന്‍ പുലിസിച്ചിന്റെ ഡബിളില്‍ കീഴ്‌പ്പെടുത്തും. നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ കരുത്തരായ സ്‌പെയിനിനെ 2-1 ന് വീഴ്ത്തും. പ്രി ക്വാര്‍ട്ടറില്‍ ഏറ്റവും ആവേശകരമായ മല്‍സരം ജര്‍മനിയും ബെല്‍ജിയവും തമ്മിലായിരിക്കും. തുടക്കത്തില്‍ പിറകിലാവുമെങ്കിലും അവസാനത്തില്‍ ജര്‍മനി തിരിച്ചുവരവ് നടത്തി 2-1 ന് ജയിക്കും

ക്വാര്‍ട്ടര്‍ ഫൈനല്‍: ലിയോ മെസിയുടെ ഗോളില്‍ അര്‍ജന്റീന 1-0 ത്തിന് നെതര്‍ലന്‍ഡ്‌സിനെ കീഴടക്കും. ഫ്രാന്‍സ് അമേരിക്കയെയും പോര്‍ച്ചുഗല്‍ ക്രൊയേഷ്യയെയും കീഴടക്കും ഈ മല്‍സരങ്ങളില്ലെല്ലാം ഒരു ഗോള്‍ മാത്രമാണ് പിറക്കുക. ബ്രസീല്‍ 2014 ലെ തോല്‍വിക്ക് പ്രതികാരം വീട്ടും. ബെലോഹോറിസോണ്ടയില്‍ ഏഴ് ഗോളിന് തകര്‍ന്ന അവര്‍ ഇക്കുറി 3-0 ത്തിന് ജയിക്കും.

സെമി ഫൈനല്‍: ഫ്രാന്‍സായിരിക്കും അര്‍ജന്റീനയുടെ സെമി പ്രതിയോഗികള്‍. ലിയോ മെസിയും സംഘവും ഒരു ഗോളിന് നിലവിലെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തും. ബ്രസീലും പോര്‍ച്ചുഗലും തമ്മിലുളള സെമി ഗോള്‍ രഹിത സമനിലയില്‍ കലാശിക്കും. അധിക സമയത്തും ഗോളുണ്ടാവില്ല. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4 ന് ബ്രസീല്‍ ജയിക്കും

ഫൈനല്‍:1990 ന് ശേഷം ആദ്യമായി ലോകകപ്പില്‍ അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍. ലോകകപ്പ് ചരിത്രത്തില്‍ പരമ്പരാഗത വൈരികളുടെ ആദ്യ ഫൈനല്‍. ആവേശകരമായിരിക്കും മല്‍സരം. മെസിയുടെ ഗോളില്‍ അര്‍ജന്റീന 1-0 ത്തിന് ജയിക്കും. മെസി ലോകകപ്പില്‍ മൊത്തം എട്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യും.

മികച്ച താരം: ലിയോ മെസി തന്നെ. അദ്ദേഹം ലോകകപ്പ് ഉയര്‍ത്തും. ഏറ്റവും മികച്ച താരവുമാവും

മികച്ച ഗോള്‍ക്കീപ്പര്‍: നാല് പേര്‍ തമ്മിലായിരിക്കും മല്‍സരം. പോര്‍ച്ചുഗലിന്റെ റുയി പട്രീസിയോ, ബ്രസീലിന്റെ അലിസണ്‍ ബേക്കര്‍, ക്രൊയേഷ്യയുടെ ഡൊമിനിക് ലിവാകോവിച്ച്, അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ്. ഇവരില്‍ മാര്‍ട്ടിനസ് ഒന്നാമനായി മാറും.
ലോക സംഘം: എമിലിയാനോ മാര്‍ട്ടിനസ്, ജാവോ സാന്‍സിലോ, റഫേല്‍ വരാനേ, മാര്‍ക്കിഞ്ഞസ്, മാര്‍ക്കോ അകുന, ലിയനാര്‍ഡോ പരാഡസ്, റോഡ്രിഗോ ഡി പോള്‍, വിനീഷ്യസ് ജൂനിയര്‍, ലിയോ മെസി, കിലിയന്‍ എംബാപ്പേ, റിച്ചാര്‍ലിസണ്‍

web desk 3: