X
    Categories: CultureMoreNewsViews

റഫാല്‍: സുപ്രീംകോടതി ചോദ്യശരങ്ങളില്‍ ഉത്തരം മുട്ടി കേന്ദ്രം

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നതിനായി മാറ്റി വെച്ചെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉയര്‍ത്തിയ ചോദ്യശരങ്ങളില്‍ ഉത്തരം മുട്ടി കേന്ദ്രം. നാലു മണിക്കൂറിലേറെ നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണ് വിധി പറയാനായി മാറ്റിയത്. കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ വാദങ്ങളോട് ശക്തമായ ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഉയര്‍ത്തിയത്.

സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍:

  • പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള നയം മാറ്റിയതെന്തിന്?
  • പഴയ കരാര്‍ നിലനില്‍ക്കെ പ്രധാനമന്ത്രി പുതിയ കരാര്‍ പ്രഖ്യാപിച്ചത് എങ്ങിനെ?
  • വാണിജ്യപരമായ മാനദണ്ഡങ്ങളില്‍ എന്തിന് മാറ്റം വരുത്തി?
  • ഓഫ്‌സെറ്റ് കരാറും മുഖ്യ കരാറും ഒരുമിച്ചല്ലേ പോകേണ്ടത്? ഇക്കാര്യവുമായി ബന്ധപ്പെട്ട് നിയമ മന്ത്രാലയത്തിന്റെ ആശങ്ക എന്തുകൊണ്ട് പരിഗണിച്ചില്ല?
  • ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയെ കുറിച്ച് അറിവില്ലെങ്കില്‍ ഇന്ത്യയുടെ താല്‍പര്യം എങ്ങനെ സംരക്ഷിക്കപ്പെടും?
  • തെരഞ്ഞെടുക്കപ്പെടുന്ന പങ്കാളി വ്യവസ്ഥകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവര്‍ ആണോ എന്ന് അറിയേണ്ടതല്ലേ?
  • എന്തിനാണ് ഇന്ത്യന്‍ പങ്കാളിയെ സംബന്ധിച്ച മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത്?
  • 2015 മാര്‍ച്ചില്‍ തന്നെ പഴയ കരാര്‍ പിന്‍ലിക്കുന്നതിന്റെ നടപടികള്‍ തുടങ്ങിയതായി കോടതിക്ക് മുന്‍പാകെ ഉള്ള രേഖകളില്‍ പറയുന്നുണ്ടല്ലോ. പഴയ കരാര്‍ പരിഗണനയിലിരിക്കെ പുതിയ കരാര്‍ 2015 ഏപ്രിലില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് എങ്ങനെ?

അഡീഷണല്‍ ഡിഫന്‍സ് സെക്രട്ടറി വരുണ്‍ മിത്രയോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇതിന്റെ വിശദാംശങ്ങള്‍ തേടി. ഇടക്ക് വ്യോമസേന ഉപമേധാവിയേയും നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരേയും കോടതി വിളിച്ചു വരുത്തി ചോദ്യങ്ങള്‍ ചോദിച്ചു. എയര്‍ മാര്‍ഷല്‍ വിആര്‍ ചൗധരിയും, എയര്‍ വൈസ് മാര്‍ഷല്‍ ടി ചലപതിയും കോടതിയില്‍ ഹാജരായി. എയര്‍ വൈസ് മാര്‍ഷല്‍ കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് മുമ്പാകെ വിശദീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കൊപ്പം ജസ്റ്റിസ് കെ.എം ജോസഫും യുയു ലളിതുമാണ് ബെഞ്ചിലുണ്ടായിരുന്നത്. റഫാലില്‍ ആയുധങ്ങളുടെ വിലവിവരങ്ങള്‍ എല്ലാം പറയാനാവില്ലെന്നും, ആയുധസജ്ജമായ വിമാനത്തിന്റെ വില പുറത്തുവിടാനാവില്ലെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: