X
    Categories: indiaNews

ബ്രിട്ടീഷുകാരെ തിരിച്ചയച്ചതുപോലെ മോദിയെയും ഇന്ത്യക്കാര്‍ നാഗ്പൂരിലേക്ക് തിരിച്ചയക്കും: രാഹുല്‍ ഗാന്ധി

തിരുനെല്‍വേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. ഇതിനെക്കാള്‍ വലിയ ശത്രുവിനെ ഇന്ത്യക്കാര്‍ തോല്‍പിച്ചിട്ടുണ്ടെന്ന് മോദിയെ പരോക്ഷമായി വിമര്‍ശിച്ച് രാഹുല്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുനെല്‍വേലിയില്‍ വിദ്യാഭ്യാസ വിദഗ്ധരുമായുള്ള സംവാദത്തിലെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു രാഹുല്‍.

‘സമ്പന്നതയിലും എതിരാളികളെ നിര്‍വീര്യമാക്കുന്നതിലും പ്രബലനായ ശത്രുവിനെതിരെ പോരാടുകയാണു നമ്മള്‍. ഇതിനേക്കാള്‍ വലിയ ശത്രുവിനെ തോല്‍പ്പിച്ചിട്ടുണ്ട്. 70 വര്‍ഷങ്ങള്‍ക്കു മുമ്പ്, മോദിയേക്കാള്‍ ശക്തമായിരുന്നു ബ്രിട്ടിഷുകാര്‍. ബ്രിട്ടിഷ് സാമ്രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മോദി ആരാണ്? രാജ്യത്തെ ജനങ്ങള്‍ ബ്രിട്ടിഷുകാരെ തിരിച്ചയച്ചു. അതുപോലെ അദ്ദേഹത്തേയും നാഗ്പുരിലേക്കു മടക്കി അയക്കും. വെറുപ്പോ ദേഷ്യമോ കലാപമോ ഇല്ലാതെ നമ്മളതു നടപ്പാക്കും. അവര്‍ നമ്മളെ എന്തും ചെയ്യട്ടെ- അധിക്ഷേപിക്കുകയോ തൊഴിക്കുകയോ മുഖത്തു തുപ്പുകയോ എന്തുവേണമെങ്കിലും. പക്ഷേ നമ്മള്‍ അതൊന്നും തിരിച്ചു ചെയ്യില്ല’- രാഹുല്‍ പറഞ്ഞു.

വലിയ സ്വപ്നം കാണണമെന്നു പറഞ്ഞ രാഹുല്‍, മാറ്റം സാധ്യമാണെന്നു തോന്നിയില്ലായിരുന്നെങ്കില്‍ നിങ്ങളെ കാണാനും സംസാരിക്കാനും വരില്ലായിരുന്നെന്നും വ്യക്തമാക്കി. ജനങ്ങളുടെ സഹായത്തോടെയാണു മാറ്റം കൊണ്ടുവരാനാവുക. കേന്ദ്ര സര്‍ക്കാര്‍ കാണുന്നതുപോലെ വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നിവ സാമ്പത്തിക ക്രയവസ്തുക്കള്‍ അല്ല. ബിസിനസ് രാജ്യത്തിന് ആവശ്യമാണ്. എന്നാല്‍ പാവപ്പെട്ടവര്‍ക്കു ലഭ്യമല്ലാത്തവിധം വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നിവ മാറരുത്. നിര്‍ഭാഗ്യവശാല്‍ അതാണു നടക്കുന്നത്. ശാക്തീകരണത്തിന്റെ പ്രധാന ആയുധം വിദ്യാഭ്യാസമാണെന്നും രാഹുല്‍ പറഞ്ഞു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: