X

‘അനീതിക്കെതിരെ പോരാടിയവരെയാണ് വെടിവെച്ചുകൊന്നത്’, ഭരണകൂട ഭീകരതയെന്ന് തുറന്നടിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

ഭരണകൂട ഭീകരതയുടെ ഏറ്റവും ക്രൂരമായ ഉദാഹരണമാണ് തൂത്തുക്കുടിയിലേതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. അനീതിക്കെതിരെ പ്രതിഷേധിച്ചവരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കൊലപ്പെടുത്തിയത്. രക്തസാക്ഷികളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അവര്‍ക്കൊപ്പം താനുണ്ടാകുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പ് ആസൂത്രിതമായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. അതിനിടെ, വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി.
സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റിനെതിരെ കലക്ട്രേറ്റിലേക്ക് നടന്ന മാര്‍ച്ചിനു നേരെയാണ് പൊലീസ് വെടിവെപ്പുണ്ടായത്. സമരക്കാരെ നേരിടാന്‍ നാലായിരത്തോളം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിപ്പിച്ചിരുന്നത്.

സ്‌റ്റെര്‍ലൈറ്റ് കമ്പനി ജീവനക്കാര്‍ താമസിക്കുന്ന പ്രദേശത്ത് സമരം നടത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടന്നത്.
സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന്റെ രണ്ടാംഘട്ട വികസനം അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. 1996ല്‍ സ്ഥാപിതമായ പ്ലാന്റ് മേഖലയിലെ പാരിസ്ഥിതികാവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പരിസ്ഥിതി നാശം സ്ഥിരീകരിച്ച കോടതി 100 കോടി രൂപ പിഴയടക്കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ പ്ലാന്റ് പ്രവര്‍ത്തനം തുടരുകയും ചെയ്തു.

chandrika: